ആലപ്പുഴ: മന്ത്രി തോമസ്ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസും, യുഡിഎഫും ആദ്യം മുതല്‍ തന്നെ ഒത്താശ ചെയ്തിരുന്നതായി വ്യക്തമാകുന്നു. മന്ത്രി ഡയറക്ടറായ വാട്ടര്‍വേള്‍ഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന് നികുതി പോലും അടയ്ക്കാതെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയത് ആലപ്പുഴ നഗരസഭയിലെ യുഡിഎഫ് ഭരണകാലയളവിലായിരുന്നു.
റിസോര്‍ട്ട് 2001 ല്‍ പ്രവര്‍ത്തനം തുടങ്ങിയത് കെട്ടിട നികുതി അടക്കാതെയായിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് ഷാനിമോള്‍ ഉസ്മാനായിരുന്നു ആലപ്പുഴ നഗരസഭയുടെ അന്നത്തെ ചെയര്‍പേഴ്സണ്‍. ഭരണപക്ഷം ഒളിച്ചുവച്ച തട്ടിപ്പ് കണ്ടുപിടിച്ച് നികുതിയും പിഴയും ഈടാക്കിയ നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റി യുഡിഎഫ് സര്‍ക്കാര്‍ ചാണ്ടിയോട് കൂറുകാട്ടി. പ്രതിപക്ഷവും ഒത്താശ ചെയ്തു.
റിസോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷത്തോളം യാതൊരു നികുതിയും നല്‍കാതെ റിസോര്‍ട്ട് പ്രവര്‍ത്തിച്ചു. ഭരണാധികാരികളോ, ഉദ്യോഗസ്ഥരോ ഇത്തരം തട്ടിപ്പു നടക്കുന്ന വിവരം അറിഞ്ഞതായി പോലും നടിച്ചില്ല. പ്രതിപക്ഷത്തെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും മൗനം പാലിച്ചു. ഒരു വര്‍ഷം 12 ലക്ഷത്തിലേറെ രൂപ നികുതിയായി ലഭിക്കേണ്ട കാര്യത്തിലായിരുന്നു ഈ ഒത്തുകളി.
2003ല്‍ തിരുവനന്തപുരം സ്വദേശിയായ ജയകുമാര്‍ എന്ന നഗരസഭാ സെക്രട്ടറിയുടെ പരിശോധനയിലാണ് തോമസ്ചാണ്ടിയുടെ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് അന്ന് പിടികൂടുന്നത്. തുടര്‍ന്ന് 2003 മെയ് മാസം ഫിനാന്‍സ് കമ്മിറ്റിയില്‍ സെക്രട്ടറി വിശദമായ റിപ്പോര്‍ട്ടും നികുതി വെട്ടിപ്പിന്റെ കണക്കും അവതരിപ്പിച്ചു. പിന്നീട് അതേ വര്‍ഷം ജൂലായ് മാസത്തില്‍ നികുതി അടക്കാതെ പ്രവര്‍ത്തിച്ചിരുന്ന 18 കെട്ടിടങ്ങള്‍ക്ക് 2001-2002 മുതലുള്ള നികുതി അടക്കാന്‍ പ്രത്യേക നോട്ടീസ് നല്‍കുകയായിരുന്നു.
മുന്‍കാല പ്രാബല്യത്തോടെ ലക്ഷങ്ങള്‍ നികുതി ഒടുക്കേണ്ടിയും വന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരുന്ന ജയകുമാറിനെ അധികം വൈകാതെ സ്ഥലംമാറ്റി. പിന്നാലെയാണ് എല്‍ഡിഎഫ്, യുഡിഎഫ് ഒത്തുകളിയിലൂടെ കെട്ടിട നികുതി മൂന്നിലൊന്നായി തോമസ്ചാണ്ടിക്ക് കുറച്ച് കൊടുത്തത്. ഇപ്പോഴാകട്ടെ ചാണ്ടിയുടെ റിസോര്‍ട്ട് സംബന്ധിച്ച് യാതൊരു രേഖകളും നഗരസഭയിലില്ല,
പലതവണ നഗരസഭ നോട്ടീസ് നല്‍കിയിട്ടും രേഖകള്‍ നല്‍കില്ലെന്ന് റിസോര്‍ട്ടുകാരും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ നിയമപരമായി നോട്ടീസ് നല്കി റിസോര്‍ട്ടിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ആലപ്പുഴ നഗരസഭയ്ക്ക് കഴിയും. ഇതിനുള്ള ആര്‍ജ്ജവം യുഡിഎഫ് കാണിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: