ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി കരാറുകാര്‍ നിര്‍ത്തിവെച്ചതിലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നീണ്ടുപോകുന്നതിലും ഇരിട്ടി താലൂക്ക് വികസനസമിതി ആശങ്ക രേഖപ്പെടുത്തി. പാലത്തിന്റെ രൂപരേഖ സംബന്ധിച്ച് കെഎസ്ടിപി അന്തിമ തീരുമാനത്തില്‍ എത്താത്തതാണ് ഇപ്പോള്‍ നിര്‍മ്മാണം നിലക്കാന് ഇടയാക്കിയിരിക്കുന്നത്. പാലം നിര്‍മ്മാണം നിലക്കാന് ഇടയാക്കിയ സംഭവം മുസ്ലിം ലീഗിലെ ഇബ്രാഹീം മുണ്ടേരിയാണ് സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. പാലത്തിന്റെ പൈലിങ് സംബന്ധിച്ച് സ്ഥലം സന്ദര്‍ശിച്ച പാലം നിര്‍മ്മാണ വിദഗ്ദര്‍ പ്രകടിപ്പിച്ച വ്യത്യസ്ത അഭിപ്രായമാണ് നിര്‍മ്മാണം താത്കാലികമായി നിലക്കാന് ഇടയാക്കിയതെന്ന് കെഎസ്ടിപി പ്രതിനിധി യോഗത്തെ അറിയിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ലോകബാങ്കിന്റെ അവലോകനയോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തുമെന്ന് പ്രതിനിധി പറഞ്ഞു.
റേഷന്‍ മുന്‍ഗണന സംബന്ധിച്ച മാനദണ്ഡങ്ങള്‍ ജനപ്രതിനിധികളെ അറിയിക്കാത്തതില്‍ യോഗത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. ഭക്ഷ്യവകുപ്പിന്റെ മുന്‍ഗണന സംബന്ധിച്ച ഹിയറിങ്ങിന് സിവില്‍ സപ്ലൈസ് ഓഫീസറുടെ മുന്‍പാകെ ഹാജരാവാന്‍ വേണ്ടി യുള്ള നിബന്ധനകള്‍ ഇപ്പോഴും ദുരൂഹമാണെന്നും 2009 ലെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റിന് പഞ്ചായത്തു ഓഫീസില്‍ എത്തുമ്പോഴാണ് തങ്ങള്‍പോലും കാര്യം അറിയുന്നതെന്നും യോഗത്തിലെത്തിയ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഒന്നടക്കം പറഞ്ഞു. ഈ മാസം തന്നെ ഭക്ഷ്യ ഉപദേശക സമിതി വിളിച്ചുകൂട്ടി പ്രശ്നം ജനപ്രതിനിധികളെ ബോധ്യപ്പെടുത്തുമെന്നു സിവില്‍ സപ്പ്ളൈസ് ഓഫീസര്‍ സി.നൗഷാദ് പറഞ്ഞു.
യോഗത്തില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അദ്ധ്യക്ഷത വഹിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ടി.പ്രസന്ന, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.സുഭാഷ്, മൈഥിലി രമണന്, ജിജി ജോയ്, ബാബു ജോസഫ്, സെലിന് മാണി, തഹസില്‍ദാര്‍ കെ.കെ. ദിവാകരന് തുടങ്ങിയവരും വിവിധ രാഷ്ട്രീയ പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: