കോട്ടയം: നിലം നികത്തി ലേക്പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം. കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.കായല്‍ കയ്യേറ്റകേസില്‍ മന്ത്രിക്കെതിരെയുള്ള ആദ്യ അന്വേഷണമാണിത്.
തണ്ണീര്‍ത്തട നിയമം ലംഘിച്ച് എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ച വകയില്‍ 65 ലക്ഷം രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്ന് കാട്ടി ജനതാദള്‍ (എസ്)ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. എം.കെ. സുഭാഷ് നല്കിയ പരാതിയിലാണ് നടപടി.
കേസില്‍ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. കോടതി ഉത്തരവോടെ മന്ത്രിയുടെ നില കൂടുതല്‍ പരുങ്ങലിലായി. തോമസ് ചാണ്ടിയെ സംരക്ഷിച്ച് വന്നിരുന്ന മുഖ്യമന്ത്രിയെ ഇത് കൂടുതല്‍ പ്രതിരോധത്തിലാക്കി.പി.ജെ. കുര്യനും കെ.ഇ. ഇസ്മയിലും രാജ്യസഭാ എംപിമാരായിരുന്നപ്പോള്‍ അവരുടെ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ഉപയോഗിച്ച് നിയമവിരുദ്ധമായി നിലം നികത്തി റോഡ് നിര്‍മ്മിച്ചെന്നും, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ 35 ലക്ഷം രൂപ പൊതുഫണ്ട് ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്തെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
നഷ്ടമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. കായല്‍ കൈയേറി റോഡ് നിര്‍മിച്ചെന്ന് പറയുന്ന പ്രദേശം ബണ്ടായിരുന്നു. ഇവിടെ പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടിയാണ് റോഡ് നിര്‍മ്മിച്ചതെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന് ബോധിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കം ഏഴോളം പേരുടെ പരാതികള്‍ മന്ത്രിക്കെതിരെയുണ്ട.
ഇവയില്‍ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ എജിയുടെ നിയമോപദേശം ലഭിച്ചിട്ടില്ല. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിലും എജിയുടെ നിയമോപദേശം ലഭിക്കാനുണ്ടെന്നും പരാതിയില്‍ ഹൈക്കോടതിയില്‍ ഉള്‍പ്പെടെ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ ത്വരിത പരിശോധനയുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു.
ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നതെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ തന്നെ ക്രമക്കേടുകള്‍ നടന്നതായി സൂചനയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: