ടോക്യോ: അമേരിക്കയെ ആരും വിലകുറച്ച് കാണരുതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഷ്യന്‍ പര്യടനത്തിന് തുടക്കം കുറിച്ച് ജപ്പാനിലെത്തിയതായിരുന്നു ട്രംപ്. ടോക്യോക്കടുത്ത് യോകോട്ട എയര്‍ബേസില്‍ സൈനികരുമായി സംവദിക്കുകയായിരുന്നു യു.എസ് പ്രസിഡന്റ് ഇങ്ങനെ പ്രതികരിച്ചത്.
ചരിത്രത്തില്‍ ഇടയ്ക്കൊക്കെ യുഎസിനെ ചെറുതായി കാണുന്ന ശീലം പലര്‍ക്കുമുണ്ട്. അത് അവര്‍ക്കു നല്ലതായി ഒരിക്കലും വന്നിട്ടുമില്ല. ശരിയല്ലേ? പൗരന്മാരുടെ സുരക്ഷയും യുഎസിന്റെ മഹത്തായ ദേശീയ പതാകയും അപകടത്തിലാക്കി ഒരു കളിക്കും യുഎസ് നില്‍ക്കില്ലെന്നും ട്രംപ് പറഞ്ഞു.
എക്കാലത്തും ജയിച്ചു മാത്രമാണ് യുഎസ് സായുധ സൈന്യത്തിനു ശീലമെന്നും ഉത്തര കൊറിയയുടെ പേരെടുത്തു പറയാതെ ട്രംപ് ഓര്‍മിപ്പിച്ചു. എന്നും, എന്നും ജയിച്ചാണു ശീലം. ഇതാണു യുഎസ് സായുധ സൈന്യത്തിന്റെ പാരമ്പര്യം. ലോകരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനും അവര്‍ക്കു നീതി ലഭ്യമാക്കുന്നതിനുമായി നിലകൊള്ളുന്ന സൈന്യമാണു തങ്ങളുടേതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
സന്ദര്‍ശനത്തിനിടിയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായും കൂടികാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. പുടിനുമായി കൂടാഴ്ച നടത്തണമെന്നാണ് തന്റെ ആഗ്രഹം. ഉത്തരകൊറിയയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പുടിന്റെ സഹായം ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ 12 ദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ചാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജപ്പാനില്‍ എത്തിയത്. പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രംപ് ഭാര്യ മെലാനിയക്കൊപ്പമാണ് യെകോതാ വ്യോമത്താവളത്തില്‍ എത്തിയത്. ഞായറാഴ്ച ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി അദ്ദേഹം ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: