കരുനാഗപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ് കുട്ടിയെ പീഡിപ്പിച്ച ക്രമിനല്‍ പശ്ചാത്തലമുള്ള പ്രതികളെ സിപിഎം സംരക്ഷിക്കുന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്.
ലഹരിക്ക് അടിമകളായി തൊടിയൂര്‍ മഹാത്മ കോളനി കേന്ദ്രീകരിച്ച് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നവരാണ് പീഡന കേസില്‍ പോലീസ് അറസ്റ്റിലായവരെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അനീഷ് കുമാറിന്റെ (മൊട്ട അനീഷ്) നേതൃത്വത്തില്‍ സമീപത്ത് അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് പൊളിച്ച് അവിടെ അനാശാസ്യ പ്രവര്‍ത്തികള്‍ നടത്തിയിരുന്നു.
ഇവരുടെ നിരന്തരശല്യം മൂലം വീടുടമ വീടും സ്ഥലവും വിറ്റ് പോവുകയായിരുന്നു. പ്രതികളെല്ലാം സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. സംഘടനയുടെ വിവിധ പരിപാടികളില്‍ പങ്കടുത്തു കൊണ്ട് പാര്‍ട്ടി പതാകയുമേന്തിയുള്ള ഇവരുടെ ഫോട്ടോകള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
തൊടിയൂരിലെ ലോക്കല്‍ സമ്മേളനത്തില്‍ റെഡ് വോളണ്ടിയറായി പങ്കെടുത്ത് മടങ്ങവെയാണ് ഒരു പ്രതിയെ പോലീസ് പിടികൂടിയത്. പോലീസില്‍ നിന്നും രക്ഷപെടന് ശ്രമിച്ചെങ്കിലും ഇവര്‍ സഞ്ചരിച്ച വാഹനത്തിനു കുറുകെ പോലിസ് വാഹനം നിര്‍ത്തി പരേഡ് യൂണിഫോമോടു കൂടി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
ഇവരെ കേസില്‍ നിന്നും രക്ഷിക്കാനും, കേസൊതുക്കി തീര്‍ക്കുന്നതിനും ഭരണ സ്വാധീനമുപയോഗിച്ച് ശക്തമായ സമ്മര്‍ദമാണ് പോലീസില്‍ ചെല്ലുത്തിയത്. അപ്പോഴേക്കും നവ മാധ്യമങ്ങളിലും മീഡിയകളിലും വാര്‍ത്തകള്‍ പ്രചരിച്ചു. പോലീസിന്റെ ശക്തമായ ഇടപെടലും പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ നിര്‍ണായകമായി.
ഇതിനിടെ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വിവരിച്ച് തൊടിയൂരില്‍ വിവിധ സംഘടനകളുടെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും പ്രതികളെ പൂര്‍ണമായും തള്ളപ്പറയാന്‍ സിപിഎം, ഡിവൈഎഫ്ഐ നേതൃത്വങ്ങള്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: