കാകാമിഗഹാര (ജപ്പാന്): ചൈനയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഹോക്കി കിരീടത്തില്‍ മുത്തമിട്ടു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കൡ ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ നാലിനെതിെര അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യന്‍ കിരീടധാരണം.
കിരീട നേട്ടത്തോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പ് ഹോക്കിയില്‍ ഇന്ത്യ യോഗ്യത ഉറപ്പിക്കുകയും ചെയ്തു. 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യന്‍ വനിതകളുടെ കിരീട ധാരണം.
കളിയുടെ 26-ാം മിനിറ്റില്‍ നവജ്യോത് കൗറിന്റെ ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. എന്നാല്‍ ശക്തമായ മുന്നേറ്റം നടത്തിയ ചൈന 47-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ലു ടിയാന്ടിയാനിലൂടെ സമനില പിടിച്ചു. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ഇരു ടീമുകളും ആദ്യ നാല് ഷോട്ടുകളും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഒരെണ്ണം ഇരു ടീമുകളും പാഴാക്കി. ഇന്ത്യയ്ക്കായി റിതു റാണി, മോണിക്ക മാലിക്ക്, നവ്ജോത് കൗര്‍, ലിലിമ മിന്‍സ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ നവ്നീത് കൗറിന്റെ ഷോട്ട് പാഴായി. ചൈനക്കായി ലിയാങ് മെയു, സു വെന്യു, വാങ് ന, ചെന്‍ യി എന്നിവര്‍ ഗോള്‍ നേടി. ക്യുയി ക്വിക്സിയുടെ ഷോട്ട് ലക്ഷ്യം തെറ്റി.
ഇതോടെ കളി സഡന്‍ ഡത്തിലേക്ക് നീണ്ടു. സഡന്‍ഡത്തില്‍ റിതു റാണി ഇന്ത്യക്കായി ഗോള്‍ നേടിയപ്പോള്‍ ചൈനയുടെ ലിയാങ് മെയുവിന്റെ ഷോട്ട് ഇന്ത്യന്‍ ഗോളി രക്ഷപ്പെടുത്തി. ഇതോടെ ഇന്ത്യക്ക് കിരീടം സ്വന്തമായി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ ചൈനയെ പരാജയപ്പെടുത്തിയിരുന്നു. 4-1നായിരുന്നു ജയം.
നേരത്തെ നടന്ന ലൂസേഴ്സ് ഫൈനലില്‍ ജപ്പാനെ 1-0ന് പരാജയപ്പെടുത്തി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനം നേടി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ നാല് തവണ ഫൈനല്‍ കളിച്ച ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. നേരത്തെ 2004-ല്‍ ന്യൂദല്‍ഹിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ജപ്പാനെ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു. അതിന് മുന്‍പ് 1999-ല്‍ ഫൈനല്‍ കളിച്ച ഇന്ത്യ 3-2ന് ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടു. 2009-ല്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ചൈന ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഈ വിജയം 2009ലെ പരാജയത്തിന് ഇന്ത്യയുടെ പകരം വീട്ടലായി.
കഴിഞ്ഞ മാസം ബംഗ്ലാദേശില്‍ നടന്ന പുരുഷ ഏഷ്യാ കപ്പ് ഹോക്കിയിലും ഇന്ത്യ കിരീടം നേടിയിരുന്നു. മലേഷ്യയെ 2-1ന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ പുരുഷന്മാര് കിരീടം നേടിയത്.
ഏഷ്യാകപ്പ് വനിതാ ഹോക്കിയില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹം. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, പിയൂഷ് ഗോയല്‍, ഇന്ത്യന്‍ പുരുഷ ഹോക്കി ഗോള്‍ കീപ്പറും മലയാളിയുമായ പി.ആര്. ശ്രീജേഷ്, ക്രിക്കറ്റ്താരം രോഹിത് ശര്‍മ്മ, മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്, മുഹമ്മദ് കൈഫ്, ബോളിവുഡ് താരം അനുപം ഖേര്‍ തുടങ്ങി നിരവധി പേര് ഇന്ത്യന്‍ ടീമിനെ അഭിനന്ദനംകൊണ്ട് മൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: