സിപിഎമ്മിന് എപ്പോഴും വെളിവും വെള്ളിയാഴ്ചയും ഉണ്ടാകുന്നത് വൈകിയാണ്. പക്ഷേ അതുകൊണ്ടും കാര്യമില്ല. കാലംകഴിഞ്ഞു ബുദ്ധിയുണ്ടായിട്ടെന്താ കാര്യം. വെള്ളം വാര്‍ന്നുപോയശേഷം ചിറകെട്ടിയിട്ടെന്തിനെന്നു ഉണ്ണായി വാര്യര്‍ നളചരിതത്തില്‍ ചോദിക്കുന്നപോലെ.വികസനത്തിനെതിരെയുള്ള വിരട്ടല്‍ നടക്കില്ലെന്നും വികസനത്തിന് ചിലര്‍ എതിരു നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് വലിയ വായില്‍ പറയുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയില്ല. ലോകത്ത് വികസനത്തിനും മനുഷ്യപുരോഗതിക്കും എതിരെ നിന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പതിപ്പായ കേരളത്തിലെ സിപിഎം അധികാരത്തിലിരിക്കുമ്പോള്‍ മാത്രം വികസനത്തെക്കുറിച്ചു പറയുകയും പ്രതിപക്ഷത്താകുമ്പോള്‍ വികസനം തല്ലിക്കൊഴിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ്.
തൊഴിലില്ലാത്ത ജനങ്ങളും പണിയില്ലാത്ത തൊഴിലാളികളും പട്ടിണികിടക്കുന്ന ദരിദ്രരേയുമാണ് സിപിഎം എന്നും സ്വപ്നം കാണുന്നത്. പാര്‍ട്ടിവളരാന്‍ ജനം പട്ടിണി കിടക്കണമെന്നും കഷ്ടപ്പെടണമെന്നും വിശ്വസിക്കുന്ന മൂരാച്ചി നയത്തിന്റെ മനുഷ്യേതരമായ തത്വത്തില്‍ വിശ്വസിക്കുന്നവരാണ് സിപിഎം ഇന്നും. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്നവരെന്ന നാട്യത്തില്‍ സമരം ചെയ്തും പണിമുടക്കിയും തൊഴിലുകളഞ്ഞും ഫാക്ടറി പൂട്ടിയുമുള്ള പാരമ്പര്യം ഒസ്യത്തായിക്കിട്ടിയ പാര്‍ട്ടിയാണ് സിപിഎം. പണിയെടുക്കുന്നവന്റെ തൊഴിലുകളയുമ്പോഴും നേതാക്കള്‍ സുഖിച്ചു കഴിയുന്ന കാലമായിരുന്നു അന്നും ഇന്നും.
സിപിഎം പൂട്ടിക്കെട്ടിയ ആയിരക്കണക്കിനു ഫാക്ടറികളില്ലേ കേരളത്തിലുടനീളം. പൂട്ടിയത് ഒന്നെങ്കിലും അവര്‍ തുറപ്പിച്ചിട്ടുണ്ടോ.അങ്ങനെ പൂട്ടിക്കെട്ടിയ നൂറുകണക്കിനു കമ്പനികളുടെ ശവ സ്മാരകങ്ങള്‍ കാലത്തിന്റെ ചോദ്യ ചിഹ്നമായി സംസ്ഥാനം മുഴുവന്‍ വിലാപ കേന്ദ്രമായി കിടക്കുന്നത് ആര്‍ക്കും കാണാം. പൂട്ടിയ കമ്പനികള്‍ക്കു മുന്നില്‍ സമരം ചെയ്യുകയും നിരാഹാരമിരിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്കുവേണ്ടി ബക്കറ്റു പിരിവു നടത്തുന്ന സിപിഎമ്മിനെയാണ് പിന്നീടു കാണുക. അവകാശങ്ങളുടെ പലപേരും പറഞ്ഞ് തൊഴിലുകളഞ്ഞിട്ട് കൈനീട്ടാന്‍ ആഹ്വാനംചെയ്യുന്ന പാര്‍ട്ടി!
കേരളത്തിന്റെ കാര്‍ഷിക മേഖലയും വ്യവസായ മേഖലയും തകര്‍ത്തത് സിപിഎമ്മാണ്. ആലപ്പുഴയിലും കൊല്ലത്തും കണ്ണൂരുമൊക്കെ ഇതിന്റെ അസ്ഥികൂടങ്ങള്‍ എത്രയോ ഉയര്‍ന്നു നില്ക്കുന്നു. നാളികേരത്തിന്റെ നാടായ കേരളത്തിലെ കയറിന്റെ കേന്ദ്രമായിരുന്ന ആലപ്പുഴയില്‍ ചകിരി ഇറക്കുമതി ചെയ്യുമ്പോള്‍ തമിഴ്നാട്ടില്‍ ചകിരി കയറ്റുമതി ചെയ്യുന്ന അവസ്ഥയാണ്. ഇത്തരം ദുരവസ്ഥയ്ക്കു മുഖ്യകാരണം സിപിഎമ്മാണ്. ഇതു പറയുമ്പോള്‍ അവര്‍ പഴയ വിപ്ളവവും സമരവും രക്തസാക്ഷിത്വവുമൊക്കെ പറയും. അതൊക്കെ അന്നു ചെയ്തത് ഇങ്ങനെ മുച്ചൂടും മുടിക്കാനായിരുന്നോ.
വികസനവും പുരോഗതിയുമൊക്കെ പറയുമ്പോള്‍ വലിയ കലാപം സംസ്ഥാനത്തു അഴിച്ചുവിട്ടവരാണ് സിപിഎംകാര്‍. കമ്പ്യൂട്ടര്‍ വന്നപ്പോള്‍. ട്രാക്റ്ററും വിമാനത്താവളവും വന്നപ്പോള്‍.. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. അതിന്റെയൊക്കെ തലപ്പത്താണ് ഇന്നു സിപിഎം.വികസനവും പുരോഗതിയും സിപിഎമ്മിന്റെ നേതാക്കള്ക്കുമാത്രമേയുണ്ടായിട്ടുള്ളൂ. കേരളത്തിന്റെ യഥാര്‍ഥ വികസനത്തെ അരനൂറ്റാണ്ടു പിന്നിലാക്കിയത് സിപിഎമ്മാണ്.
വികസനത്തിന്റെ വെളിച്ചം ആദ്യം കടക്കേണ്ടത് കേരളത്തിലെ ചൈനയും മോസ്ക്കോയുമൊക്കെയായ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലാണ്. ഇന്നും അരനൂറ്റാണ്ടിനു പിന്നിലുള്ള പാര്‍ട്ടിഗ്രാമങ്ങളിലെ വികസനത്തിന്റെ ശ്വാസത്തടസമാണ് സിപിഎം ആദ്യം മാറ്റേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: