കോട്ടയം: കോട്ടയം നഗരത്തില്‍ ബേക്കറി ഉല്പന്നങ്ങളുടെ മൊത്ത വിതരണ കേന്ദ്രവും ഉടമയുടെ വീടും ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിച്ച് കോടികളുടെ നഷ്ടം. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന കെട്ടിട ഉടമയേയും കുടുംബത്തേയും സമീപത്തെ പത്രസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന് വിളിച്ച് ഉണര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇരുനില കെട്ടിടം പൂര്‍ണ്ണമായി കത്തി നശിച്ചു. അതിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ ചാമ്പലായി. കോട്ടയം, പാമ്പാടി,ചങ്ങനാശ്ശേരി എന്നിവടങ്ങളില്‍ നിന്നുള്ള 13 യൂണിറ്റ് അഗ്നിശമന സേന അഞ്ച് മണിക്കൂര്‍ പണിപ്പെട്ടാണ് തീ അണച്ചത്. ഇന്നലെ പുലര്‍ച്ചേ 5 മണിയോടെയാണ് തീപിടിച്ചത്. രാവിലെ 9.30യോടൊണ് തീ നിയന്ത്രണവിധേയമായത്.കെട്ടിടത്തിന് 75 ലക്ഷം രൂപയുടെയും ബേക്കറി സാധനങ്ങള്‍ക്കും അസംസ്കൃത വസ്തുക്കള്‍ക്കുമായി 95 ലക്ഷം രൂപയുടെയും നഷ്ടമാണ് കണക്കാക്കുന്നത്.
പാനിയക്കുളങ്ങര പി.ആര്.രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള അന്നാ ട്രേഡേഴ്സിനാണ് തീപിടിച്ചത്. നാല് നില കെട്ടിടത്തിന്റെ ആദ്യനിലയില്‍ കടയും രണ്ടാം നിലയില്‍ ഗോഡൗണുമാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും മുകള്‍ നിലയിലാണ് രഞ്ജിത്തും കുടുംബവും താമസിക്കുന്നത്.പത്രസ്ഥാപനത്തിന്റെ ഗേറ്റ് പൂട്ടി പുറത്ത് പോകാന്‍ സമയത്താണ് സെക്യൂരിറ്റി ജീവനക്കാരന് തൊട്ടടുത്ത കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ കെട്ടിടത്തിന്റെ ഗേറ്റ് ചാടിക്കടന്ന് വാതിലില്‍ ശബ്ദമുണ്ടാക്കി ഉടമയെ വിവരം അറിയിച്ചു. ഉറക്കത്തിലായിരുന്ന കുടുംബാംഗങ്ങളെ വിവരം അറിയിച്ച് താഴെ എത്തിച്ചപ്പോഴത്തേക്കും ഫയര്‍ഫോഴ്സും പാഞ്ഞത്തി.
ഫ്രീസറിനുള്ളില്‍ നിന്ന് പടര്‍ന്ന തീ നെയ്യ്, ഡാല്‍ഡ അടക്കമുളള ബേക്കറി ഉല്പന്നങ്ങളിലേക്ക് പടര്‍ന്നതോടെ കെട്ടിടത്തിന് ഉള്‍വശം അഗ്നി ഗോളമായി. ഇതോടെ സമീപ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ അഗ്നിശമന സേനാ യൂണിറ്റുകളെ എത്തിക്കുകയായിരുന്നു.തീയും പുകയും ഗന്ധവും കാരണം അഗ്നിശമന സേനയ്ക്ക് രക്ഷാപ്രവര്‍ത്തനം തുടക്കം ദുഷ്ക്കരമായിരുന്നു.പുക തങ്ങി കെട്ടിടത്തിന്റെ ചില്ലുകള്‍ പൊട്ടിയതും രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായി.ഫ്രീസറില്‍ നിന്നുളള ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് കാരണമായി സംശയിക്കുന്നുണ്ട്.രാത്രിയില്‍ ഗോഡൗണിന്റെ ടെറസില്‍ വെല്‍ഡിംഗ് ജോലി നടന്നിരുന്നു..ഇതില്‍ നിന്ന്് തീ പടരാനുള്ള സാധ്യതയും അഗ്നശമന ഉദ്യേഗസ്ഥര്‍ പരിശോധിച്ചു.
ബേക്കറി സാധനങ്ങള്‍ നിര്‍മ്മിക്കാനുള്ള എണ്ണ,നെയ്യ്,ഏലക്കാ,കശുവണ്ടിപ്പരിപ്പ്,ഉണങ്ങിയ മുന്തിരി,വിവിധ ഇനം പൊടികള്‍,വിവിധ അസംസ്കൃത വസ്തുക്കള്‍ ,ബിസ്ക്കറ്റ്, മറ്റ് ബേക്കറി സാധനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു.ക്രിസ്തുമസ്,പുതുവര്‍ഷ ആഘോഷത്തിനായി കേക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന അസംസ്കൃത വസ്തുക്കളും കത്തിനശിച്ചത്.
സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാതെയിരുന്നത് വന്‍ ദുരന്തം ഒഴിവായി. അഗ്നിശമന ഉദ്യോഗസ്ഥരായ ശിവദാസ്,അജിത്ത്,സുവികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: