വൈക്കം: നഗരസഭയില്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ഭരണം കുത്തഴിഞ്ഞത് ഭൂമാഫിയകള്‍ക്ക് സഹായകമായി.അനധികൃതമായി പാടശേഖരങ്ങളും നീര്‍ച്ചാലുകളും വൈക്കം മേഖലയില്‍ വ്യാപകമായി നികത്തുകയാണ്.ഒരു കാലത്ത് നികത്തിയതിന്റെ പേരില്‍ വിവാദമായ പല പാടശേഖരങ്ങളിലും ഇപ്പോള്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ യാതൊരു തരത്തിലുമൂള്ള കൂസലുമില്ലാതെയാണ് മാഫിയകള്‍ നിലംനികത്തി ബഹുനില കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നത്.
കായലിന്റെ തീരത്തുള്ളവര്‍ ഒരു മാനദണ്ഡങ്ങളും പാലിക്കാതെ തെങ്ങിന്‍കുറ്റികളും മറ്റും ഇട്ട് വിദഗ്ധമായ രീതിയില്‍ കായല്‍ നികത്തുന്നു. കോവിലകത്തുംകടവ് മാര്‍ക്കറ്റിനുസമീപം കായല്‍ കയ്യേറി ബഹുനില കെട്ടിടം ഉയര്‍ന്നത് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. സാധാരണക്കാരന് അന്തിയുറങ്ങാന്‍ ഒരു കെട്ടിടം പണിത് വൈദ്യുതി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് നഗരസഭയെ സമീപിച്ചാല്‍ ഉദ്യോഗസ്ഥര്‍ നിരവധി രേഖകളാണ് അംഗീകാരം നല്കാന് ആവശ്യപ്പെടുന്നത്. എന്നാല്‍ വന്‍കിട കയ്യേറ്റത്തിലൂടെ കെട്ടിടസമുച്ചയങ്ങള്‍ പണിത് വൈദ്യുതിക്കും കുടിവെള്ള കണക്ഷനും വേണ്ടി എത്തുന്നവര്‍ക്ക് ഒരു മാനദണ്ഡങ്ങളും പാലിക്കാതെ ലൈസന്‍സ് നല്കുന്നു. നഗരസഭയിലെ എഞ്ചിനീയറിങ് വിഭാഗം ഇപ്പോള്‍ നിര്‍ജ്ജീവാവസ്ഥയിലാണ്. ഉദ്യോഗസ്ഥരുടെ അഭാവം തന്നെയാണ് ഇതിനു പ്രധാന കാരണം. പ്രധാന ഉദ്യോഗസ്ഥരെല്ലാം ഇവിടെനിന്നും സ്ഥലം മാറി പോയിക്കഴിഞ്ഞു. തലപ്പത്തിരിക്കുന്ന സെക്രട്ടറി പോലും ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിടുകയാണ്.
ഉദ്യോഗസ്ഥരുടെ അഭാവം മുതലാക്കി മാഫിയകള്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചില്ലെങ്കില്‍ മുന്‍സിപ്പില്‍ അതിര്‍ത്തിയിലെ പാടശേഖരങ്ങളെല്ലാം വ്യാപകമായി നികത്തപ്പെടും. അതുപോലെ തന്നെ കെട്ടിടനിര്‍മാണത്തിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന നികുതി വരുമാനത്തിലും വന്കുറവായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. നഗരസഭയുടെ വൈപ്പിന്‍പടി മേഖലയിലാണ് അനധികൃതമായി ഇപ്പോള്‍ കെട്ടിടനിര്‍മാണം കൂടുതലായി നടന്നുകൊണ്ടിരിക്കുന്നത്. അഞ്ചുസെന്റ് പാടശേഖരങ്ങള്‍ നികത്തിയവര്‍ക്ക് വീടുവെക്കാമെന്ന സര്‍ക്കാര്‍ നിയമം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ പലസ്ഥലങ്ങളിലും പാടശേഖരങ്ങള്ക്കുനടുവില് കെട്ടിടങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ച് പരാതി ഉയര്‍ന്നാല്‍ പോലും കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: