പാലാ: സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു ജനങ്ങള്‍ക്കു നല്കുന്ന രേഖകളും ബില്ലുകളും മലയാളത്തില്‍ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിനു ശേഷം വൈദ്യുതി ബില്ലുകള്‍ ഇംഗ്ലീഷിലേക്ക്.
സര്‍ക്കാര്‍ രേഖകളും ബില്ലുകളും മൂന്നു മാസത്തിനകം മലയാളത്തിലേക്ക് മാറ്റിയില്ലെങ്കില്‍ കര്‍ശന അച്ചടക്ക നടപടിയെടുക്കുമെന്നാണ് 2016 ഓഗസ്റ്റ് 11ന് ഉത്തരവിറങ്ങിയത്. ഈ സമയത്ത് വൈദ്യുതി ബില്ലുകള്‍ പൂര്‍ണമായും മലയാളത്തിലായിരുന്നു. ഉത്തരവിറങ്ങി മൂന്നുമാസം കഴിഞ്ഞപ്പോള്‍ ബില്ലുകള്‍ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കു മാറ്റപ്പെട്ടു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇംഗ്ലിഷില്‍ തന്നെയാണു ബില്ലുകള്‍ നല്‍കുന്നത്.
മുന്‍പ് വൈദ്യുതിയുടെ നിലവിലെ റീഡിങ്, മുന്‍ റീഡിങ്, താരിഫ്, വൈദ്യുതി വിച്ഛേദിക്കാതിരിക്കാനുള്ള അവസാന തീയതി, ഉപയോഗം, അടയ്ക്കേണ്ട തീയതി, എനര്‍ജി ചാര്‍ജ്, ഡ്യൂട്ടി ചാര്‍ജ്, മീറ്റര്‍ വാടക, നിലവിലുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റ് തുടങ്ങി എല്ലാ വിവരങ്ങളും മലയാളത്തില്‍ വലുപ്പമുള്ള ബില്‍ കടലാസില്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ മെഷീന് രസീതുകളാണ് നല്കപ്പെടുന്നത്. ചെറിയ കടലാസില്‍ അവ്യക്തമായി ഇംഗ്ലീഷിലാണ് അച്ചടിച്ചിരിക്കുന്നത്. നമ്പരും തീയതിയും പേന ഉപയോഗിച്ച് എഴുതി നല്കുന്നു.
മലയാള ഭാഷ മാത്രം കൈകാര്യം ചെയ്യാനറിയാവുന്നവര്ക്കു ബില്ലിലെ വിവരങ്ങള്‍ മനസ്സിലാക്കാനാവില്ല. ബില്ലുകള്‍ മലയാളത്തില്‍ നല്‍കണമെന്നാവശ്യപ്പെട്ട് പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: