കേരളത്തെയും പ്രത്യേകിച്ച് മലബാറിനെ സംബന്ധിച്ചിടത്തോളം ടിപ്പു എന്ന നാമം മതപരമായ അസഹിഷ്ണതയുടേയും ക്രൂരതയുടേയും പര്യായമാണ്. ആയിരം വര്‍ഷങ്ങളായി മലബാറില്‍ നിലനിന്നുപോന്ന സാമൂഹ്യ സൗഹാര്‍ദ്ദ അന്തരീക്ഷത്തെ മലീമസമാക്കിയത് മൈസൂര്‍ സുല്ത്താന്മാരുണ്ടാക്കിത്തീര്ത്ത മതഭ്രാന്തുതന്നെ ആയിരുന്നു. 12,000 ഭടന്മാരുമായി കണ്ണൂരിലെത്തിയ ഹൈദരുടെ സേനയെ ആയുധധാരികളായ കണ്ണൂരിലെ ആലി രാജാവും മാപ്പിള പടയാളികളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഹര്‍ഷാരവത്തോടെ സ്വീകരിച്ചതായി അറയ്ക്കല്‍ കൊട്ടാര രേഖകളിലും തലശ്ശേരി ഫാക്ടറി ഡയറി രേഖകളിലും പറയുന്നു.
മലബാറിലെ ഹിന്ദുക്കള്‍ക്ക് ഹൈദറിന്റേയും മകന് ടിപ്പുവിന്റേയും പടയോട്ടങ്ങള്‍ അതിഭയാനകമായ അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് ബ്രിട്ടീഷ് നേവല്‍ ഒഫീസര്‍ ഡൊണാള്‍ഡ് ക്യാമ്പെല്ലിനെ ഉദ്ധരിച്ച് ‘’ഇന്ത്യന്‍ റണയ്സാന്സ്: ബ്രിട്ടീഷ്, റൊമാന്റിക് ആര്‍ട്സ് അ്ന്ഡ് ദി പ്രോസ്പക്ട്സ്’’ എന്ന പുസ്തകത്തില്‍ ഹെര്‍മിയോണ്‍ ഡി. അല്‍മേഡയും ജോര്‍ജ്ജ് എച്ച്. ഗില്‍പിനും രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഗ്രന്ഥകാരന്മാര് ടിപ്പുവിനെ ക്രൂരനും ബഹുമാന്യനുമായ പിതാവിന്റെ അതിക്രൂരനായ പുത്രന് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പി. എ. സെയ്ത്മുഹമ്മദ് എഴുതിയ ‘കേരള മുസ്ലിം ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു, ഇന്ത്യാ ചരിത്രത്തിലെ ടിമൂറിന്റേയും, ജെങ്കിഷ്ഖാന്റേയും യുദ്ധമുന്നേറ്റത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ടിപ്പുവിന്റെ പടയോട്ടങ്ങളെന്ന്. ചുരുക്കത്തില്‍ ദക്ഷിണ ഭാരതം കണ്ട ആദ്യത്തെ ജിഹാദായിരുന്നു ടിപ്പുവിന്റെ പടയോട്ടങ്ങള്‍.
കടലില്‍ പറങ്കികളുമായും ഡച്ചുകാരുമായും മത്സരിച്ചു ജയിക്കാനാവാതെ വന്നപ്പോള്‍ കൃഷിയിലൂടെ ജന്മിമാരും പ്രഭുക്കന്മാരുമായി മാറിയ മാപ്പിളമാര്‍ കണ്ണൂരിലെ ആലി രാജാവുമായി ചേര്‍ന്ന് ഹൈദരാലിയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. ആലി രാജായുടെ ആള്ക്കാര് പടയോട്ടം കണ്ട് ഭയന്നോടിയ ഹിന്ദുക്കളുടെമേല്‍ ഭീകരവാഴ്ച നടത്തിയിരുന്നതായി വില്ല്യം ലോഗന് പറയുന്നുണ്ട്. ലോഗന് ടിപ്പുവിനെപ്പറ്റിയും പറയുന്നുണ്ട്: ‘”ടിപ്പു പൂര്‍ണ്ണമായും നിഷ്ഠുരനായിരുന്നു; ക്രൂരത ഇയാളുടെ ആത്മസ്വഭാവം മാത്രമായിരുന്നില്ല, എല്ലാ നടപടികളുടേയും വഴികാട്ടിയും, നയങ്ങളുടെ ചാലകശക്തിയും, പൊതുപ്രവര്‍ത്തനത്തിന്റെ നീയമവും ഒപ്പം ആനന്ദാനുഭൂതിയുംകൂടിയായിരുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഹൈദറിന്റേയും ടിപ്പുവിന്റേയും ഭരണപരിഷ്കാരങ്ങളുടെ ലക്ഷ്യം പ്രജാക്ഷേമത്തേക്കാളേറെ മലബാറിലെ മാപ്പിള-ഹിന്ദു ബന്ധങ്ങളുടെ ശിധിലീകരണമായിരുന്നു എന്നു മനസ്സിലാക്കാം. ഇതവരുടെ സാമമ്രാജ്യ മോഹങ്ങളുടെ സാക്ഷാല്‍ക്കാരത്തിന് അനുഗുണ മാകുമെന്ന് അവര്‍ കരുതുകയും ചെയ്തു. ഇതായിരുന്നു മലബാറിന്റെ സാമൂഹ്യ അന്തരീക്ഷത്തെ കലുഷിതമാക്കിയ ചെറുതും വലുതുമായ നിരവധി മാപ്പിള ലഹളകളുടെ മുഖ്യ കാരണവും.
അതിക്രമത്തിലൂടെ മൈസൂറിലെ രാജ്യഭരണം നേടിയ സുല്ത്താന്മാരിലെ മതഭ്രാന്തനും സാമ്രാജ്യ മോഹിയുമായ ടിപ്പുവിനെ സ്വാതന്ത്ര്യ സമരനായകനും ജനക്ഷേമതല്പരനായ രാജാവുമായി ചിത്രീകരിച്ച് ചില തല്പര കക്ഷികള്‍ ഇന്ന് അവതരിപ്പിക്കുന്ന കഥകള്‍ക്ക് യഥാര്‍ത്ഥ ചരിത്രവുമായി പുലബന്ധം പോലുമില്ല. കപട മതേരതരത്വത്തിന്റെയും അവസരവാദ രാഷ്ട്രീയത്തിന്റെയും നിലനില്പിന് ഈ നിലപാടു കള്‍ വേണമായിരിക്കാം. എങ്കിലും വിശാലമായ രാഷ്ട്രതാല്‍പര്യത്തിനും, ഇന്നലകളിലെ തെറ്റുകളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടു തിരുത്താനുള്ള സമൂഹത്തിന്റെ ത്രാണിയെ നശിപ്പിക്കാനും മാത്രമേ ഇത്തരം കഥകള്‍കൊണ്ട് സാദ്ധ്യമാകൂ. ടിപ്പുവിനെ മഹത്വവല്ക്കരിക്കാനായി ചില ശക്തികള്‍ ശരിയായ ചരിത്രം എന്ന വ്യാജേന സമൂഹമദ്ധ്യത്തില്‍ ഇന്ന് അവതരിപ്പിക്കുന്ന കഥ 1989-ല്‍ ഭഗവാന് ഗിഡ്വാനി എഴുതിയ ‘’സോര്‍ഡ് ഓഫ് ടിപ്പു സുല്‍ത്താന്‍’’ എന്ന കാല്പനികത നിറഞ്ഞ നാടകത്തിന്റെ ഇതിവൃത്തമാണ്.
ദ്രൗപതി കൗരവ സഭയില്‍ അപമാനിതയായപ്പോള്‍ ധര്മ്മദ്രഷ്ടാവായ ഭീഷ്മര്‍ മൗനം അവലംബിച്ചതുപോലെയാണ് ഇന്ന് നമ്മുടെ പ്രമുഖരായ പല ചരിത്രകാരന്മാരും. അവരില്‍ പലരും ടിപ്പുവിനെ മഹത്വവല്‍ക്കരിക്കുന്ന ഭഗവാന് ഗിഡ്വാനിയുടെ കാല്പനിക ചരിത്രത്തിനു മുമ്പില്‍ മൗനം ദീക്ഷിക്കുകയാണ്. ഇത് വളരെ അപകടകരമായ നിലപാടാണ്.
ബ്രിട്ടീഷുകാരെ മലബാറിലെ രാജാക്കന്മാരും അവരുടെ ഹിന്ദു പ്രജകളും സഹായിച്ചു എന്നതാണ് ടിപ്പുവിനെ മലബാറിലെ ഹിന്ദുക്കളുടെ കൂട്ടക്കൊലകള്‍ക്കും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കും പ്രേരിപ്പിച്ചതെന്നാണ് കപടമതേതര ചരിത്രകാരന്മാരുടെ പക്ഷം.
കേണല്‍ വില്ല്യം കിര്‍പാട്രിക് (1756-1813) ടിപ്പുവിന്റെ കത്തുകള്‍ ശേഖരിച്ച് 1812-ല്‍ പ്രസിദ്ധീകരിച്ചു. ഇതിലെ 85-ാം കത്ത് (10 ജൂലായ് 1785 ന് എഴുതിയത്) ടിപ്പു തന്റെ സ്യാലന്‍ ബുര്‍ഹാനുദ്ദീന്‍ ഖാന് എഴുതിയിട്ടുള്ളതാണ്. കാഫിറുകളുടെ നാടുകളില്‍ കടന്ന് സ്ത്രീകളെന്നോ കുട്ടികളെന്നോ പ്രായംചെന്നവരെന്നോ രോഗികളെന്നോ പട്ടികളെന്നോ പൂച്ചകളെന്നോ വ്യത്യാസമില്ലാതെ കൊന്നൊടുക്കുവാനും, അവരുടെ ആരാധനാലയങ്ങള്‍ തച്ചുതകര്‍ക്കാനുമുള്ള നിര്‍ദ്ദേശങ്ങളായിരുന്നു പ്രസ്തുത കത്തിന്റെ ഉള്ളടക്കം. ഇതിന്റെ പരീക്ഷണം ആയിരുന്നു മലബാറില്‍ നാം കണ്ടതും അനുഭവിച്ചതും. 50,000 ഹിന്ദുക്കളെ 24 മണിക്കൂറുകൊണ്ട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിച്ച ഒരേയൊരു ഇസ്ലാമാണ് താനെന്ന് ടിപ്പു സ്വയം ആവകാശപ്പെട്ടിരുന്നതായി കേണല്‍ മാര്‍ക്ക് വില്‍ക്കീസ് (Historical Sk-etches of the South of India in an A-ttempt to Trace the History of Mysoor, III Vols.) രേഖപ്പെടുത്തിയിട്ടുണ്ട്. റവ. ആബി. ജെ. ഏ. ഡുബോയ്സ് എന്ന കത്തോലിക്ക മിഷണറി 1823 ല്‍ പ്രസിദ്ധീകരിച്ച ‘ലെറ്റേഴ്സ് ഓണ്‍ ദി സ്റ്റേറ്റ് ഓഫ് ക്രിസ്റ്റ്യാനിറ്റി ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: ”ടിപ്പു ക്രിസ്ത്യന്‍ രാജ്യമായ ഫ്രാന്‍സുമായി ചങ്ങാത്തത്തില്‍ ആയിരുന്നു എങ്കില്‍പ്പോലും 1784-ല്‍ സൈന്യങ്ങളെ തന്റെ രാജ്യത്തിന്റെ ഭാഗമായ മംഗലാപുരത്തേക്ക് അയച്ച് അവിടുത്തെ 60,000 ക്രിസ്ത്യാനികളെ ബലമായി മൈസൂറിലെത്തിച്ച് നിര്‍ബ്ബന്ധ മത പരിവര്‍ത്തനത്തിനു വിധേയമാക്കി. അവരുടെ ചേലാകര്‍മ്മം പൂര്‍ത്തീകരിക്കാന്‍ ആറുമാസം വേണ്ടിവന്നു എന്നും ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.”
ഇനി ടിപ്പുവിന് ചാര്‍ത്തിക്കൊടുക്കുന്ന മത സൗഹാര്‍ദ്ദത്തിന്റെ ചിഹ്നങ്ങളെക്കൂടി പരി ശോധിക്കാം. ശ്രീരംഗം കോട്ടയിലെ ക്ഷേത്രം, ഒരിക്കല്‍ ഇടിച്ചുനിരത്തിയ ഗുരുവായൂരുള്‍പ്പെടെയുള്ള ഒരുപിടി ക്ഷേത്രങ്ങള്‍ എന്നിവയ്ക്കു നല്കിയ ഔദാര്യങ്ങള്‍, സരപ്പല്ഷെട്ടി എന്ന ക്രിസ്ത്യാനിയെ പടത്തലവനായി നിലനിര്‍ത്തിയത് എന്നിവയാണ് ഏറെ പ്രധാനം. ഇക്കാര്യത്തിലെ യാഥാര്‍ത്ഥ്യങ്ങളെക്കൂടി പരിശോധിക്കാം. ഇതിനെപ്പറ്റി ബഞ്ചമിന് ലെവിസ് റൈസ് ‘എപ്പിഗ്രാഫിക്കാ കര്ണാട്ടിക്കാ’ എന്ന പുസ്തകത്തില്‍ പറയുന്നതു നോക്കുക: ”ടിപ്പു ജ്യോതിഷത്തില്‍ അമിതവിശ്വാസമുള്ള ഒരു അന്ധവിശ്വാസികൂടിയായിരുന്നു. തന്റെ കൊട്ടാരം വക ജോത്സ്യന്മാരായ ബ്രാഹ്മണരുടെ വകയായിരുന്നു ശ്രീരംഗം കോട്ടയിലെ ക്ഷേത്രം.
അതുകൊണ്ടാണ് ശ്രീരംഗം കോട്ടയിലെ ക്ഷേത്രം കേടുകൂടാതെ നിലനിന്നത്. നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഇടിച്ചു നിരത്തിയശേഷം ഒരുപിടി ക്ഷേത്രങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയത് പില്ക്കാലത്ത് ടിപ്പുവിനുണ്ടായ പരാജയങ്ങളുടെ കാരണം ക്ഷേത്രകോപം മൂലമാണ് എന്ന ജോത്സ്യന്മാരുടെ പ്രവചനംകൊണ്ടാണ്. ഇതിന് പ്രായശ്ചിത്തമായി ജോത്സ്യന്മാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ക്കു ദാനധര്‍മ്മങ്ങള്‍ നല്‍കിയത്. സരപ്പല്ഷെട്ടിയുടെ മൈസൂറിലെ ഇടവകപ്പള്ളി പൊളിക്കാനുള്ള നിര്‍ദ്ദേശം ടിപ്പു നല്‍കിയെങ്കിലും അയാളുടെ സൈനിക ബലത്തിനു മുന്പില് ഗത്യന്തരമില്ലാതെ ടിപ്പുവിനു കീഴടങ്ങേണ്ടി വന്നു. പക്ഷേ ഷെട്ടിയുടെ മരണശേഷം രാജ്യത്ത് അവശേഷിച്ച അവസാനത്തെ പള്ളിയുംകൂടി പൊളിച്ചു. ഇത് ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ ജിഹാദി ഇസ്ലാം ആയിരുന്നു; ടിപ്പുവിന്റെ ദേശസ്നേഹത്തിന്റെയും സെക്യുലറിസത്തിന്റെയും നേര്‍കാഴ്ച!
പ്രതികരിക്കാൻ ഇവിടെ എഴുതുക: