ന്യൂദല്‍ഹി: മുസ്ലിം ഭീകരസംഘടനയായ ഐഎസ്സിലേക്ക് വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരെ റിക്രൂട്ട് ചെയ്തതിന് ഫിലിപ്പീന്‍സിലെ മനിലയില്‍ അറസ്റ്റിലായ ഐഎസ് വനിതാ ജിഹാദി കരേന്‍ ആയിഷ ഹാമിദോണിനെ എന്‍ഐഎ ചോദ്യം ചെയ്യും. ഇതിനായി അന്വേഷണ സംഘം ഉടന്‍ മനിലയിലേക്ക് പോകും. ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഫിലിപ്പീന്‍സിന് കത്തെഴുതും.
അന്‍സാറുള്‍ ഖലീഫ ഫിലിപ്പീന്‍സെന്ന ഭീകരസംഘടനയുടെ നേതാവ് കൊല്ലപ്പെട്ട മുഹമ്മദ് ജാഫര്‍ മാഗ്വയ്ഡിന്റെ ഭാര്യയാണ് കരേന്‍. വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് കരേന്‍ ഐഎസ്സിലേക്ക് ആളെ ചേര്‍ത്തിരുന്നത്.
മലയാളികളടക്കം നിരവധി ഇന്ത്യക്കാരെ സമൂഹമാധ്യമങ്ങളിലൂടെ സ്വാധീനിച്ച് ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം എന്‍ഐഎയാണ് ഫിലിപ്പീന്‍സ് അധികൃതര്‍ക്ക് ഇവരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവരം കൈമാറിയത്.
കേരളത്തില്‍നിന്നാണ് രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ ഐഎസ്സില്‍ ചേര്‍ന്നത്. ഐഎസ്സിന്റെ സ്വാധീനം അവസാനിക്കുന്ന സാഹചര്യത്തില്‍ ഭീകരര്‍ നാട്ടിലേക്ക് തിരിച്ചുവരുന്നുണ്ട്. വിദേശത്തെ ഐഎസ് കേന്ദ്രത്തിലെത്താന്‍ പദ്ധതിയിട്ട് നാട്ടില്‍ തുടരുന്നവരും ഏറെ. ഏതാനും ദിവസം മുന്‍പ് ഒന്‍പത് പേരെ കേരളത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. രാജ്യസുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം ‘നിശബ്ദ ഭീകരരെ’ സംബന്ധിച്ച് കരേനില്നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. ഐഎസ്സില്‍ ചേര്ന്നരെക്കുറിച്ചും ആകൃഷ്ടരായവരെക്കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നു.
കഴിഞ്ഞ മാസമാണ് ഇവരെ ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അപ്പോള്‍ മുതല്‍ ഫിലിപ്പീന്‍സ് അധികൃതരുമായി ഇന്ത്യ ബന്ധപ്പെട്ടുവരുന്നുണ്ട്. ഐഎസ് ഭീകരര്‍ക്ക് ഇവര്‍ കൈമാറിയ സന്ദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി ഭീകരരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും വ്യക്തമായിട്ടുണ്ട്.
അതേസമയം മതംമാറ്റ ഭീകരത, ഐഎസ് ബന്ധം എന്നിവയില്‍ പ്രതിക്കൂട്ടിലായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന റിപ്പോര്‍ട്ടിനിടെ തങ്ങളുടെ വാദവും കേള്‍ക്കണമെന്നാവശ്യപ്പെട്ട് സംഘടന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എന്‍ഐഎക്കും കത്തെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: