നൗ കാമ്പ്: സ്പാനിഷ് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബാഴ്സലോണയുടെ അപരാജിത കുതിപ്പ്. ലീഗില്‍ തുടര്‍ച്ചയായ 11 കളികളിലാണ് ബാഴ്സ തോല്‍ക്കാതെ കുതിക്കുന്നത്. ഒരു കളിയില്‍ സമനില നേടിയതൊഴിച്ചാല്‍ മറ്റെല്ലാ മത്സരത്തിലും വിജയിക്കുകയും ചെയ്തു. 11-ാം പോരാട്ടത്തില്‍ കരുത്തരായ സെവിയയെ 2-1നാണ് കറ്റാലന്‍ പട മലര്‍ത്തിയടിച്ചത്. പാകോ അല്‍കാസറിന്റെ ഇരട്ട ഗോളാണ് ബാഴ്സക്ക് ജയം നേടിക്കൊടുത്തത്. വിജയത്തോടെ ബാഴ്സക്ക് 31 പോയിന്റായി.
മെസ്സിയും സുവാരസും ഗോളടിക്കാന്‍ മറന്ന മത്സരത്തില്‍ 23, 65 മിനിറ്റുകളിലായിരുന്നു അല്‍കാസര്‍ നിറയൊഴിച്ചത്. സെവിയ ഗോളിയുടെ മികച്ച പ്രകടനമില്ലായിരുന്നെങ്കില്‍ പരാജയം കൂടുതല്‍ ദയനീയമാകുമായിരുന്നു.
കളിയുടെ 23-ാം മിനിറ്റില്‍ ലൂയി സുവാരസിന്റെ ലോങ് പാസ് പിടിച്ചെടുത്താണ് അല്‍കാസര്‍ ആദ്യം നിറയൊഴിച്ചത്. എന്നാല്‍ 59-ാം മിനിറ്റില്‍ ഗ്വിഡോ പിസാരോയിലൂടെ സെവിയ സമനില പിടിച്ചു. എന്നാല്‍ 65-ാം മിനിറ്റില്‍ ഇവാന് റാക്കിട്ടിച്ചിന്റെ ക്രോസ് വലയിലേക്ക് തിരിച്ചുവിട്ട് അല്‍കാസര്‍ ബാഴ്സയുടെ രക്ഷകനായി.
കരുത്തരായ വലന്‍സിയയും തോല്‍ക്കാതെ മുന്നേറുകയാണ്. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ 3-0ന് അവര്‍ ലെഗാനസിനെ തകര്‍ത്തു. ലീഗില്‍ തുടര്‍ച്ചയായ ഏഴാം ജയമാണിത്. 14-ാം മിനിറ്റില്‍ ഡാനി പരേജോ, 71-ാം മിനിറ്റില്‍ റോഡ്രിഗസ്, 82-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സാന്റി മിന്‍സ എന്നിവര്‍ വലന്‍സിയക്കായി ഗോള്‍ നേടി. 11 കളികളില്‍ നിന്ന് 27 പോയിന്റുമായി രണ്ടാമതാണ് വലന്‍സിയ.
മറ്റൊരു മത്സരത്തില്‍ പരിക്ക് സമയത്ത് നേടിയ ഗോളിന് അത്ലറ്റികോ മാഡ്രിഡ് വിജയം നേടി. ഡിപോര്‍ട്ടീവോ ലാ കൊരൂണക്കെതിരെ 1-0നാണ് ജയിച്ചത്. ഘാന മിഡ്ഫീല്‍ഡര്‍ തോമസ് പാര്ട്ടെയാണ് പരിക്ക് സമയത്തിന്റെ ആദ്യ മിനിറ്റില്‍ ലക്ഷ്യം കണ്ടത്. ജയത്തോടെ 11 കളികളില്‍ നിന്ന് 23 പോയിന്റുമായി അത്. മാഡ്രിഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: