ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി നടത്തിയ നിയമ ലംഘനങ്ങള്‍ക്കെതിരെ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം നെല്‍വയല്‍ നികത്തിയെന്ന് ബോധ്യപ്പെട്ടാല്‍ റിപ്പോര്‍ട്ടിങ് ഓഫീസര്‍മാര്‍ സിജെഎം കോടതിയില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ബാധ്യസ്ഥരാണ്.
നിലംനികത്തിലിനെതിരെ സ്വകാര്യ വ്യക്തികള്‍ നല്കുന്ന പരാതികളിലും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടത് സിജെഎം കോടതിയിലാണ്. ആര്‍ഡിഒ വാദിയായാണ് കേസ് തുടരേണ്ടത്. നിയമപ്രകാരം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാതിരുന്നത് ദുരൂഹമാണ്.
കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കില്‍ മന്ത്രിക്ക് ജാമ്യം എടുക്കേണ്ടി വരുമായിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം മാര്‍ത്താണ്ഡം കായലില്‍ മന്ത്രി തോമസ്ചാണ്ടി ചെയ്തത് മൂന്ന് വര്‍ഷം വരെ തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന കണ്ടെത്തലിന്റേയും മന്ത്രിയുടെ തുറന്നുപറച്ചിലിന്റെയും അടിസ്ഥാനത്തില്‍ പോലീസിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമായിരുന്നു. ഭൂസംരക്ഷണ നിയമത്തിന്റെ 2009 ലെ ഭേദഗതി പ്രകാരം സര്‍ക്കാര്‍ ഭൂമി കൈയേറുന്നതോ കൈവശംവെക്കുന്നതോ ഉപയോഗിക്കുന്നതോ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്. ഇപ്രകാരം കേസെടുത്താല്‍ മൂന്ന് കൊല്ലമാണ് ചുരുങ്ങിയ ശിക്ഷ. പിഴ 50,000 വേറെയും.
സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് കണ്ടെത്തിയിട്ടും ഭൂമി തിരിച്ചുപിടിക്കാന്‍ തയ്യാറാവാത്ത കളക്ടറും ആര്‍ഡിഒയും അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് 2009ലെ നിയമ ഭേദഗതി പറയുന്നത്. 2011ലും 2017ലും മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് വില്ലേജ് ഓഫീസറും തഹസില്‍ദാറും നേരത്തെ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.
ഇതെല്ലാം വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് കളക്ടര്‍, റവന്യൂമന്ത്രിക്ക് നല്‍കിയത് കൂടാതെ നിയമപ്രകാരം കോടതിയിലും നല്‍കണമായിരുന്നു എന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്. മാര്‍ത്താണ്ഡം കായലില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമിയടക്കം കൈയേറി മണ്ണിട്ട് നികത്തുന്നു എന്ന പരാതി ഉയരുന്നത് കഴിഞ്ഞ മെയ് 24നാണ്.
പരിശോധന നടത്തിയ വില്ലേജ് ഓഫീസര്‍ക്ക് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുകയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും കോടതിയില്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യസ്ഥരായവര്‍ അതിനുള്ള നടപടി സ്വീകരിക്കാതിരുന്നത് ഫലത്തില്‍ ചാണ്ടിയെ ക്രിമിനല്‍ കേസില്‍ നിന്ന് രക്ഷിക്കുന്നതിനു തുല്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: