കല്‍പ്പറ്റ: വന്യമൃഗശല്യത്തിനെതിരെ ബിജെപി തുടരുന്ന പ്രക്ഷോഭ പരിപാടികള്‍ സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുന്നു. ആദ്യഘട്ടമായി ഈ മാസം 10ന് സെക്രട്ടേറിയറ്റ് നടയില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും.
വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരിന്റെ അനാസ്ഥയിലും കൊടുംവനങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിലും പ്രതിഷേധിച്ചാണ് ബിജെപിയുടെ സമരം.
ജൂലൈ 31ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പോലീസ് ലാത്തിചാര്‍ജ്ജിലൂടെ അടിച്ചമര്‍ത്താനായിരുന്നു സര്‍ക്കാര്‍ ശ്രമം.
ബിജെപി ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവരെ ആഴ്ച്ചകളോളം ജയിലിലടച്ചു. 36 വര്‍ഷങ്ങള്‍ക്കിടയില്‍ വയനാട് ജില്ലയില്‍ നൂറ്കണക്കിന് മനുഷ്യ ജീവനുകളാണ് വന്യമൃഗ ആക്രമണത്തില്‍ പൊലിഞ്ഞത്.
നൂറ്കണക്കിന് ഹെക്ടര്‍ കൃഷി സ്ഥലം വന്യമൃഗങ്ങള്‍ നശിപ്പിച്ചു. ഇത്തരം അക്രമണങ്ങളില്പ്പെടുന്നവര്ക്ക് നഷ്ടപരിഹാരം നല്‍കാനായി ബജറ്റില്‍ തുക വകയിരുത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷന് വിധി പുറപ്പെടുവിച്ചിരുന്നു.
ജില്ലയില്‍ നിന്ന് 150 പ്രധാന പ്രവര്‍ത്തകരും ബിജെപി, എന്‍ഡിഎ സംസ്ഥാന നേതാക്കളും ഉപവാസ സമരത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: