ടെക്സസ്: ഞായറാഴ്ച പ്രാര്‍ഥനയ്ക്കിടെ പള്ളിയില്‍ കയറി ഇരുപത്താറു പേരെ വെടിവെച്ചു കൊന്ന അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയെ നടുക്കിയ സംഭവത്തില്‍ അഞ്ചു വയസുള്ള ബാലനും 72 വയസുകാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ടെക്സസിലെ വില്‍സണ്‍ കൗണ്ടിയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ പ്രാദേശിക സമയം രാവിലെ പതിനൊന്നു മണിക്കാണ് വെടിവെപ്പുണ്ടായത്. യന്ത്രത്തോക്കുമായി പള്ളയില്‍ കടന്ന അക്രമി തുടരെ നിറയൊഴിക്കുകയായിരുന്നു. 23 പേര് പള്ളിക്കുള്ളില്‍ മരിച്ചു വീണു. രണ്ടു പേര്‍ക്ക് പള്ളിക്കു പുറത്തുവെച്ചാണ് വെടിയേറ്റത്. ഒരാള്‍ ആശുപത്രിയിലാണ് മരിച്ചത്.
മണിക്കൂറുകള്‍ക്കു ശേഷം മൈലുകള്‍ അകലെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ അക്രമിയെ കണ്ടെത്തുകയായിരുന്നു. ഇരുപത്താറുകാരനായ ഡെവിന് പാട്രിക് കെല്ലിയാണ് കൊലപാതകിയെന്ന് അമേരിക്കയിലെ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയേയും മകനേയും ആക്രമിച്ചതിനു കോര്‍ട്ട് മാര്‍ഷലിനു വിധേയനായി 2014ല്‍ സേനയില്‍ നിന്നു പുറത്താക്കിയതാണ്. ആക്രമണത്തിനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല.
കൊലപാതകിയെക്കുറിച്ച് മാധ്യമങ്ങള്‍ പുറത്തു വിട്ട വിവരങ്ങള്‍ സ്ഥീരീകരിക്കാന്‍ പോലീസ് തയാറായില്ല. വെളുത്ത നിറമുള്ള ഒരു ചെറുപ്പക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു എന്നു മാത്രമാണ് പോലീസ് പറഞ്ഞത്.
കറുത്തവസ്ത്രം ധരിച്ചാണ് അക്രമി പള്ളിയില്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും അണിഞ്ഞിരുന്നു. പള്ളിയില്‍ നിന്നു പുറത്തിറങ്ങിയ ഇയാള്‍ക്കു നേരേ പ്രദേശവാസിയായ ഒരാള്‍ അയാളുടെ തോക്കുപയോഗിച്ച് വെടിവെച്ചിരുന്നു. ഇതോടെ വാഹനത്തില്‍ കയറി അക്രമി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട ഈ കാര്‍ കുറച്ചകലെ അപകടത്തില്‍പ്പെട്ടു. പിന്നീട് ഈ കാറില്‍ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ വെടിയുണ്ടകളേറ്റിട്ടുണ്ട്.
പ്രദേശവാസി വെടിവെച്ചപ്പോള്‍ പരിക്കേറ്റതാണോ മരണകാരണം എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലാവും എന്നുറപ്പായപ്പോള്‍ സ്വയം വെടിവെച്ചതാവും എന്നും പോലീസ് കരുതുന്നു.
ടെക്സസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവനെടുത്ത വെടിവെപ്പാണിത്. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയുമുണ്ട്. ഇരുപതു പേര്‍ക്ക് പരിക്കേറ്റു. നാലു കുട്ടികളുള്‍പ്പെടെ പത്തുപേരുടെ പരിക്ക് ഗുരുതരമാണ്.
ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ജപ്പാനിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്, ട്രംപ് പറഞ്ഞു. ലാസ്വെഗാസില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ അമ്പത്തെട്ടുപേര് കൊല്ലപ്പെട്ട് ഒരു മാസം തികയുമ്പോഴാണ് ടെക്സസിലെ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: