ദുബായ്:ഭരണതലത്തിലെ അഴിച്ചുപണിയുടേയും രാജകുമാരന്മാരുടെ അറസ്റ്റിനും പിന്നാലെ സൗദി രാജകുടുംബത്തെ ദുരന്തം വേട്ടയാടുന്നു.
അധികാരശ്രേണിയില്‍ മുന്‍ നിരയിലുള്ള മന്‍സൂര്‍ ബിന്‍ മഖ്റിന്‍ രാജകുമാരന് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. അസിര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായ മന്‍സൂര്‍ സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ യെമന്‍ അതിര്‍ത്തിയില്‍ തകര്‍ന്നു വീഴുകയായിരുന്നു. മന്‍സൂറിനൊപ്പമുണ്ടായിരുന്ന ഏഴുപേരും അപകടത്തില്‍ മരിച്ചു. റിയാദില്‍ നിന്ന് അഞ്ഞൂറു കിലോമീറ്റര്‍ അകലെ ആഭയില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു രാജകുമാരന്.
സൗദിയിലെ മുന്‍ കിരീടാവകാശി മുഖ്റിന്‍ ബിന്‍ അബ്ദുള്അസീസിന്റെ മകനാണ് മന്‍സൂര്‍ രാജകുമാരന്. സൗദിയിലെ രഹസ്യാന്വേഷണവിഭാഗത്തിന്റെ ഡയറക്ടറായിരുന്നു മുഖ്റിന്‍ ബിന്‍ അബ്ദുള്അസീസ്. എന്നാല്‍ കിരീടാവകാശമുള്ള രാജകുമാരന് എന്ന പദവിയില്‍ നിന്ന് മുഖ്റിന്‍ രാജകുമാരനെ 2015ല്‍ സല്മാന് രാജാവ് നീക്കിയിരുന്നു. ആ സ്ഥാനത്തേക്ക് മുഹമ്മദ് ബിന്‍ നായെഫ് രാജകുമാരനെ നിയോഗിച്ചു. എന്നാല്‍ കഴിഞ്ഞ ജൂണില്‍ മുഹമ്മദിനേയും മാറ്റി മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയാക്കി. മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതി കടുത്ത നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് മന്‍സൂര്‍ രാജകുമാരന്റെ അപ്രതീക്ഷിത അന്ത്യം.
ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടകാരണം വ്യക്തമായിട്ടില്ലെന്ന് അഭ്യന്തര വകുപ്പ് പറയുന്നു. അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി 11 രാജകുമാരന്മാര് അറസ്റ്റിലായതിനു പിന്നാലെയാണ് ഈ അപകടം. അധികാരത്തില്‍ പിടിമുറുക്കാനുള്ള മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ഹൂദി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി പ്രതിരോധ സേന തകര്‍ത്ത് ദിവസങ്ങള്‍ക്കു ശേഷം യെമന്‍ അതിര്‍ത്തിയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: