കേന്ദ്രം പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്കുന്ന
തുക ചെലവഴിക്കുന്നില്ല: ഒ. രാജഗോപാല്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പിന്നാക്കകാര്‍ക്കായി നല്കുന്ന തുകയുടെ പകുതി പോലും സംസ്ഥാനം ചെലവഴിക്കുന്നില്ലെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. അമ്പലത്തറ ബണ്ട് പുറംപോക്കില്‍ താമസിക്കുന്ന പട്ടികജാതി-പിന്നാക്ക-ന്യൂനപക്ഷ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനവും കോര്‍പ്പറേഷനും വാര്‍ഡും ഭരിക്കുന്നത് ഇടതുപക്ഷമാണ്. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ഇടതുകൗണ്‍സിലറെ സമീപിച്ചവര്‍ക്ക് ലഭിച്ച മറുപടി വോട്ടു നല്കിയവരോട് ചോദിക്കാനാണ്. ഇത് ജനാധിപത്യവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ഇവിടെ കൗണ്‍സിലര്‍ നാണംകെട്ട രീതിയില്‍ വിലകുറഞ്ഞ മറുപടിയാണ് പറഞ്ഞിരിക്കുന്നത്. ഇത് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണ നിയമം പാസാക്കിയ കേരളത്തില്‍ ചെറുതും വലുതുമായ നൂറുകണക്കിന് പ്രക്ഷോഭങ്ങള്‍ നടക്കുകയാണെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാനപ്രസിഡന്റ് അഡ്വ പി. സുധീര്‍ പറഞ്ഞു. ഒരുതുണ്ട് ഭൂമിക്ക് വേണ്ടി പട്ടികജാതിക്കാര്‍ സമരം നടത്തേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്കായി വെല്ലുവിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ സംവാദത്തിനായി അമ്പലത്തറ ബണ്ടിലേക്ക് ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി മോര്‍ച്ച ജില്ലാപ്രസിഡന്റ് മുട്ടത്തറ പ്രശാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ മോഹനന്, വിളപ്പില്‍ശാല സന്തോഷ്, നേമം മണ്ഡലംപ്രസിഡന്റ് തിരുമല അനില്‍, മഹിളാ മോര്‍ച്ച നേമം നിയോജകമണ്ഡലം കമ്മിറ്റിഅംഗം എസ്. സംഗീത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: