പേട്ട: ഈഞ്ചയ്ക്കലില്‍ റോളര്‍സ്കേറ്റിംഗ് പരിശീലകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. പരിശീലകരായ തമലം മെത്തോട് ലൈന്‍ സ്വദേശി ഹരിദാസ് (27), മണക്കാട് പുത്തന്‍കോട്ടയില്‍ ടിസി 4/894 ല്‍ നിധിന് (19) എന്നിവരാണ് വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സ്കേറ്റിംഗ് പരിശീലനവുമായി ബന്ധപ്പെട്ടു ക്ലബ്ബുകളുടെ പകയാണ് കാരണമെന്നുപറയുന്നു. വഞ്ചിയൂരില്‍ കഴിഞ്ഞ രാത്രി 10 മണിയോടെയാണ് സംഭവം. പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഈഞ്ചയ്ക്കലില്‍ വച്ച് ഇരുചക്രവാഹനത്തിലെത്തിയ മുഖംമൂടികളായ മൂവര്‍സംഘം ആക്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പിയും ഹെല്‍മെറ്റും കൊണ്ടാണ് മര്‍ദ്ദിച്ചത്. പരിശീലനം നിര്‍ത്തിയില്ലെങ്കില്‍ കൊന്നുകളയുമെന്ന വധഭീഷണി അക്രമികള്‍ മുഴക്കിയതായും നിധിന് പറഞ്ഞു.
റോളര്‍സ്കേറ്റിംഗില്‍ 16 തവണ കേരളത്തിനുവേണ്ടി ദേശീയതലത്തില്‍ പങ്കെടുത്തയാളാണ് ഹരിദാസ്. സ്കേറ്റിംഗ് ഹോക്കിയില്‍ ദേശീയതല മത്സരത്തില്‍ പങ്കെടുത്ത ആര്‍ട്സ് കോളേജ് ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് നിധിന്. ഈ മാസം 18 മുതല്‍ 21 വരെ സ്കേറ്റിംഗില്‍ ജില്ലാ മത്സരവും 25 മുതല്‍ 29 വരെ സംസ്ഥാന മത്സരവും നടക്കാനിരിക്കെയാണ് ഭീഷണിയോടെ ആക്രമണം നടത്തിയിരിക്കുന്നത്.
10 വര്‍ഷമായി പൂജപ്പുരയില്‍ സന്തോഷ് എന്ന പരിശീലകന്റെ നേതൃത്വത്തിലാണ് ഇരുവരും സ്കേറ്റിംഗ് അഭ്യസിച്ചിരുന്നത്. രണ്ടുവര്‍ഷം മുമ്പ് യാതൊരു കാരണവും കൂടാതെ ഇവരെ പുറത്താക്കി. തുടര്‍ന്ന് സെന്റര്‍ സ്റ്റേഡിയത്തില്‍ വില്‍ഫ്രഡിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തിയെങ്കിലും അഞ്ചുമാസം മുമ്പ് പരിശീലകന് ഒഴിവായതോടെ ഇതും അവസാനിക്കുകയായിരുന്നു. തുടര്‍ന്നാണ് കരിക്കത്ത് ഇരുവരും മാത്രമായി പരിശീലനത്തിനെത്തിയത്. ചില രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുട്ടികളെ കൂടി സ്കേറ്റിംഗ് പരിശീലനം നല്കാന് ഇവരെ സമീപിച്ചു. ഫീസ് വാങ്ങാതെയാണ് ഇവര്‍ പരിശീലിപ്പിച്ചിരുന്നത്. ഈ കാരണമാകാം ആക്രമണത്തിന് പിന്നിലെന്ന് നിധിന് പറഞ്ഞു. ആക്രമണത്തില്‍ സാരമായ പരിക്കേറ്റ ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വഞ്ചിയൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: