പോത്തന്‍കോട്: പ്രവര്‍ത്തനം തുടങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ശാപമോക്ഷം ലഭിക്കാതെ കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രം. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും സ്ഥലപരിമിതിയും ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളുമാണ് ആശുപത്രിയുടെ എക്കാലത്തെയും ശാപം.
മഴക്കാലമായതോടെ ആശുപത്രിയില്‍ വരുന്ന രോഗികള്‍ പരിഭ്രാന്തരാവുകയാണ്. ഏതുനിമിഷവും ഇടിഞ്ഞു വീഴാറായ ഓട് മേഞ്ഞ കെട്ടിടത്തിന് മുന്നിലാണ് രോഗികള്‍ ഒപി ടിക്കറ്റിനും രക്തപരിശോധനകള്‍ക്കും മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നത്. ജീര്‍ണിച്ച കെട്ടിടങ്ങളും അതിന് ചുറ്റും നില്ക്കുന്ന വന്മരങ്ങളും അപകടഭീഷണി ഉയര്‍ത്തുന്നു.
മാണിക്കല്‍ ഗ്രാമ പഞ്ചായത്തിലെ പ്രധാന ആശുപത്രിയാണ് കന്യാകുളങ്ങര സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രം. 1951-ല്‍ തുടങ്ങിയ ആശുപത്രിയെ 1997-ല്‍ സിഎച്ച്സി ആയി ഉയര്‍ത്തി. മാണിക്കല്‍ പഞ്ചായത്തിലാണ് ആശുപത്രി സ്ഥിതിചെയ്യുന്നതെങ്കിലും നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലെ രോഗികള്‍ പൂര്‍ണമായും കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. പ്രവര്‍ത്തിക്കുന്നത് എംസി റോഡിന് സമീപമായതിനാല് വാഹനാപകടങ്ങളില്‍ പരിക്കേറ്റവരെയും ആദ്യം എത്തിക്കുന്നത് ഈ സാമൂഹികാരോഗ്യകേന്ദ്രത്തിലാണ്.
രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളും കുറവാണ്. പുരുഷന്മാരുടെ വാര്‍ഡാകട്ടെ പഴയ കെട്ടിടത്തിലും. മഴക്കാലത്ത് കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്നവരെ സൗകര്യം കുറഞ്ഞ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. സര്‍ക്കാരിന്റെ കണക്കില്‍ ഒരു സിവില്‍സര്‍ജനും രണ്ട് അസിസ്റ്റന്റ് സര്ജന്മാരും ഒരു എന്‍ആര്‍എച്ച്എം ഡോക്ടറും ഹൗസ്സര്ജന്മാരും ഇവിടെ സേവനത്തിനായി ഉണ്ട്. എന്നാല്‍ പലപ്പോഴും ഡ്യൂട്ടിയിലുണ്ടാകുക ഒരു ഡോക്ടര്‍ മാത്രമായിരിക്കും. പത്ത് സ്റ്റാഫ് നഴ്സുമാര്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണുള്ളത്. ഉച്ചകഴിഞ്ഞാല്‍ ഇവരുടെ സേവനം കിട്ടാറില്ല. അടിയന്തര ചികിത്സാസാഹചര്യങ്ങളില്‍ രക്തത്തിനായി നഗരത്തിലെ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോള്‍. കുടിവെള്ളത്തിന്റെ വാട്ടര്ടാങ്കുപോലും ജീര്‍ണിച്ച് പായല്‍ പിടിച്ച് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. അതിനാല്‍ കുടിവെള്ള ശേഖരണവും ആശുപത്രിയെ അവതാളത്തിലാക്കുന്നു. ആശുപത്രി വികസനത്തിനായി സ്ഥലം എംഎല്‍എ സി. ദിവാകരനടക്കമുള്ളവര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: