തിരുവനന്തപുരം: കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും മന്ത്രി തോമസ് ചാണ്ടിയെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ച പിണറായി ഇടപെട്ട് തടഞ്ഞു.
വിഷയം നിയമോപദേശത്തിനു വിട്ടിരിക്കുന്നതിനാല്‍ ചര്‍ച്ച വേണ്ടന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.
പ്രശ്നം സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്യുമെന്നായിരുന്നു സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നത്. മന്ത്രിക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തു വന്നെങ്കിലും ഒടുവില്‍ മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടിനോട് യോജിച്ചു.
മന്ത്രിയുടെ ഭൂമി കൈയേറ്റ വിവാദങ്ങള്‍ ഇടതു മുന്നണി ജനജാഗ്രതായാത്രയുടെ നിറം കെടുത്തിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍, ഇനിയും ഭൂമി കൈയേറുമെന്ന മന്ത്രിയുടെ വെല്ലുവിളിയും എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കി. യാത്ര സമാപിച്ച ശേഷമുള്ള ആദ്യത്തെ സിപിഎം സെക്രേട്ടറിയറ്റില്‍ ചാണ്ടി വിഷയം ചര്ച്ചയ്ക്കെടുക്കുമെന്നായിരുന്നു ധാരണ. ഈ മാസം 11, 12 തീയതികളില്‍ സിപിഎം സംസ്ഥാന സമിതി ചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: