ചെന്നൈ: വിശ്വാസ്യത നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ കഠിനാധ്വാനം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമ സ്വാതന്ത്ര്യം വിവേകത്തോടെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ദിനപത്രം ദിനതന്തിയുടെ 75ാം വാര്‍ഷികാഘോഷങ്ങള്‍ മദ്രാസ് സര്‍വകലാശാല സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ഇന്ന് വിവിധ ഉറവിടങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ ലഭിക്കുന്നു. അത് വിലയിരുത്തി, ചര്‍ച്ച ചെയ്ത് വസ്തുത ഉറപ്പുവരുത്താന്‍ ഓരോരുത്തരും തയാറാകുന്നു. അപ്പോള്‍ വിശ്വാസ്യതയ്ക്ക് പ്രധാന്യമുണ്ട്. ഇത്തരം മാധ്യമങ്ങളുടെ ആരോഗ്യകരമായ മത്സരം ജനാധിപത്യത്തിന് ഗുണകരമെന്നും മോദി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യമെന്നത് തെറ്റ് പ്രചരിപ്പിക്കാനുള്ളതല്ലെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. അതിന് തക്കതായ കരുത്തുണ്ട്. ഇത് ദുരുപയോഗപ്പെടുത്തുന്നത് കുറ്റകരമാണ്. ഇന്നിപ്പോള്‍ രാഷ്ട്രീയത്തെക്കുറിച്ച് മാത്രമാണ് മാധ്യമങ്ങള്‍ പറയുന്നത്. ഇന്ന് രാജ്യം എന്താണോ അതിലേക്ക് നയിച്ചത് 125 കോടി ജനങ്ങളാണ്. അവരുടെ വിജയങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. അതിലാണ് തനിക്ക് സന്തോഷം.
ഓരോ നിമിഷവും ലോകത്ത് പുതിയ സംഭവങ്ങളുണ്ടാകുന്നു. എഡിറ്റര്‍മാരാണ് എന്ത് എങ്ങനെ നല്‍കണമെന്ന് തീരുമാനിക്കുന്നത്. അത് വിവേകത്തോടെയാകണം. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കണം. സ്വകാര്യ വ്യക്തികളാണ് മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്നതെങ്കിലും അവര്‍ക്ക് ജനങ്ങളോടും സമൂഹത്തോടും പ്രതിബദ്ധത ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചെന്നൈയിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ ബന്ധുക്കളെ മോദി ആശ്വസിപ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. നേരത്തെ, മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ചടങ്ങില്‍ സി.പി. അതിതനര് സാഹിത്യ പുരസ്കാരം തമിഴ് സാഹിത്യത്തിലെ സംഭാവനയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥന് വി. ഇറൈ അന്‍ബു, കവി ഇറോഡ് തമിഴന്‍പന്‍ എന്നിവര്‍ക്കും ആജീവനാന്ത പുരസ്കാരം വ്യവസായി വി.ജി. സന്തോഷത്തിനും പ്രധാനന്ത്രി സമ്മാനിച്ചു. കേന്ദ്രമന്ത്രിമാര്‍ നിര്‍മല സീതാരാമന്, പൊന്‍ രാധാകൃഷ്ണന്, മുഖ്യമന്ത്രി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തുടങ്ങിയവര്‍ പങ്കെടുത്തു.പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹച്ചടങ്ങുകളിലും മോദി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: