ചേര്‍ത്തല: ജനവാസകേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു. പ്ലാസ്റ്റിക് വിമുക്ത നഗരമായി പ്രഖ്യാപിച്ച ചേര്‍ത്തലയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലം ജനങ്ങള്‍ ദുരിതത്തിലായിരിക്കുന്നത്.
ദേവീക്ഷേത്രത്തിന് വടക്കു പടിഞ്ഞാറ് ഭാഗത്താണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൂട്ടിയിടുന്നത്. പ്ലാസ്റ്റിക് കിറ്റുകളുള്‍പ്പെടെ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ ഇവിടെയാണ് നിക്ഷേപിക്കുന്നത്. രാത്രികാലങ്ങളില്‍ ഇത് കത്തിക്കുന്നതായാണ് സമീപവാസികളുടെ പരാതി. ഇതുമൂലം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം ഉണ്ടാകുന്നു. കഴിഞ്ഞ ജനുവരി 26 ന് കെ.സി. വേണുഗോപാല്‍ എംപിയാണ് നഗരം പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചത്.
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും വിപണനം നടത്തുന്നതും വിലക്കിയിരുന്നു. പദ്ധതിയുടെ പേരില്‍ വ്യാപാരസ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്ത് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പിഴയീടാക്കുകയും ചെയ്തുവെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങളില്‍ അധികൃതര്‍ വീഴ്ചവരുത്തിയതാണ് പ്ലാസ്റ്റിക് കുന്നുകൂടുന്നതിന് കാരണമെന്നാണ് ആക്ഷേപം.
പദ്ധതി നടപ്പാക്കി പത്ത് മാസങ്ങള്‍ പിന്നിടുമ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനോ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനോ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും വിമര്‍ശനം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: