വരന്തരപ്പിള്ളി : കള്ളിച്ചിത്ര കോളനിയിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള തീരുമാനത്തില്‍ അവ്യക്തത, തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ച കാലാവധി തീരാറായിട്ടും ജില്ലാ ഭരണകൂടം നിസ്സംഗത തുടരുന്നതായി ആക്ഷേപം.
ആറാഴ്ചക്കുള്ളില്‍ കോളനി നിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള തീരുമാനം എടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.എന്നാല്‍ ഉത്തരവ് ഇറങ്ങി നാലാഴ്ചയായിട്ടും അര്‍ഹമായ ഭൂമി ആദിവാസികള്‍ക്ക് നല്‍കാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. കഴിഞ്ഞ ആഗസ്ത് രണ്ടിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ നിര്‍ദ്ദേശമാണ് ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്. ആറാഴ്ചക്കുള്ളില്‍ നിര്‍ദ്ദേശം നടപ്പാക്കാനാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കോടതി നിര്‍ദേശിച്ച കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. കോളനിയിലെ പതിനേഴ് കുടുംബങ്ങള്‍ക്കായി പതിനൊന്ന് ഏക്കര്‍ ഭൂമി നല്‍കാനാണ് ധാരണ.റവന്യു വകുപ്പിനാണ് ഭൂമി കണ്ടെത്തുന്നതിനുള്ള ചുമതല. കണ്ടെത്തിയ ഭൂമി ഇറിഗേഷന്‍ വകുപ്പ് വാങ്ങി ആദിവാസികള്‍ക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇതേ തുടര്‍ന്ന് വരന്തരപ്പിള്ളി പഞ്ചായത്തിലെ വെള്ളാരംപാടത്ത് ആദിവാസികള്‍ക്കുവേണ്ടി സ്വകാര്യ വ്യക്തികളുടെ മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആദിവാസികള്‍ തന്നെ കണ്ടെത്തിയ ഭൂമി ചാലക്കുടി താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു. പത്ത് ഏക്കറില്‍ കൂടുതല്‍ വരുന്ന മൂന്ന് സ്ഥലങ്ങളുടെയും രേഖകളുടെ പകര്‍പ്പ് തഹസില്‍ദാര്‍ക്ക് സ്വകാര്യ വ്യക്തികള്‍ കൈമാറിയിട്ടുണ്ട്. വരന്തരപ്പിള്ളി പഞ്ചായത്തില്‍ ഇവര്‍ക്കുള്ള ഭൂമി കണ്ടെത്താന്‍ റെവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചത്.എന്നാല്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുന്ന സാഹചര്യത്തില്‍ കോടതി നിര്‍ദ്ദേശം പാലിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞുവരികയാണ്.
ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിതല യോഗതീരുമാനം നടപ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വനംവകുപ്പ് അപ്പീല്‍ ഹര്‍ജി നല്കി വൈകിപ്പിച്ചതു പോലെ സര്‍ക്കാരും ജില്ലാഭരണകൂടവും ഒത്തുകളിക്കുകയാണോയെന്ന ആശങ്കയിലാണ് ആദിവാസികള്‍.ഇതിനിടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പാലപ്പിള്ളി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ ആദിവാസികള്‍ നടത്തുന്ന കുടില്‍ക്കെട്ടി സമരം അഞ്ചര മാസം പിന്നിട്ടു. സര്‍ക്കാര്‍ ഉറപ്പുകള്‍ കൂടാതെ ആദിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കുക, പുലിക്കണ്ണി കവരമ്പിള്ളി നടാമ്പാടം റോഡ് സഞ്ചാരയോഗ്യമാക്കുക, പാലപ്പിള്ളി പട്ടികവര്‍ഗ്ഗ സഹകരണ സംഘം തുറന്നു പ്രവര്‍ത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് കോളനി നിവാസികളുടെ സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: