ന്യൂദല്‍ഹി: ഭര്‍ത്താവ് വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി ബഹളം വെക്കുകയും അക്രമാസക്തയാവുകയും ചെയ്തതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേസിന്റെ ദോഹ-ബാലി വിമാനം ചെന്നൈയിലേയ്ക്ക് തിരിച്ചുവിട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം. കുടിച്ച് ലക്കുകെട്ട ഇറാനിയന്‍ വനിതയാണ് ക്യുആര്‍-932 ദോഹ-ബാലി വിമാനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
വിമാനത്തില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ അദ്ദേഹത്തിന്റെ വിരല്‍ ഉപയോഗിച്ച് ഫിംഗര്‍പ്രിന്റ് ലോക്ക് തുറന്ന് കാര്യങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന് മറ്റ് പലബന്ധങ്ങളുണ്ടെന്നും തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പറഞ്ഞ് ബഹളംകൂട്ടുകയും വിമാനജീവനക്കാരോട് വളരെ മോശമായി പെരുമാറുകയും ചെയ്തു.
ജീവനക്കാര്‍ ഇവരെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കണ്ട പൈലറ്റ് ചെന്നൈയില്‍ വിമാനം ഇറക്കുകയായിരുന്നു.
ഭര്‍ത്താവും ഭാര്യയും കുട്ടിയുമടങ്ങിയ ഇറാനിയന്‍ കുടുംബത്തെ ചെന്നൈയില്‍ ഇറക്കിവിട്ടശേഷം വിമാനം ബാലിയിലേക്ക് പോയി.
സുരക്ഷാപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ ഇവരെ വിമാനത്താവളത്തില്‍ തന്നെ തുടരുവാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ക്വാലാലംപൂര്‍ വിമാനത്തില്‍ കുടുംബത്തെ കയറ്റി അയച്ചു. അവിടെ നിന്ന് കണക്ഷന് വിമാനത്തില്‍ ദോഹയിലേക്ക് പോയതായും ചെന്നൈ വിമാനത്താവളധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: