കൊച്ചി: പാറ്റൂര്‍ ഭൂമിക്കേസുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ വില്ലേജിലെ പുറമ്പോക്ക് ഭൂമിയും മറ്റ് സര്‍ക്കാര്‍ ഭൂമിയും വേര്‍തിരിച്ച് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം ജില്ലാ സര്‍വേ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയെന്ന് വിജിലന്‍സ് അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പാറ്റൂര്‍ ഭൂമിക്കേസ് റദ്ദാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ് നല്കിയ ഹര്‍ജിയിലാണ് വിജിലന്‍സ് ഡിവൈഎസ്പി ഇഎസ് ബിജുമോന് സ്റ്റേറ്റ്മെന്റ് നല്‍കിയത്.
പുറമ്പോക്ക് ഭൂമി വേര്‍തിരിച്ച് വ്യക്തമാക്കുന്ന രേഖകള്‍ക്കു പുറമേ സ്വീവേജ് പൈപ്പ് മാറ്റിയിട്ടത് സര്‍ക്കാര്‍ ഭൂമിയിലാണോ എന്നും അറിയേണ്ടതുണ്ട്. ഇതിനായി ജില്ലാ ഹെഡ് സര്‍വേയറുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചെന്ന് സര്‍വേ സൂപ്രണ്ട് നല്കിയ മറുപടിയില്‍ പറയുന്നു. തിരുവനന്തപുരത്ത് പാറ്റൂരില്‍ വാട്ടര്‍ അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് സ്വകാര്യ ബില്‍ഡര്‍ക്ക് 12.75 സെന്റ് ഭൂമി ലഭ്യമാക്കിയെന്നാണ് കേസ്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട കേസിലെ നിര്‍ണായക രേഖകള്‍ കേസ് പരിഗണിക്കുന്ന ലോകായുക്തയുടെ പക്കലാണെന്ന് സ്റ്റേറ്റ്മെന്റില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കിട്ടിയാലേ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സാധിക്കൂ. അന്വേഷണം തുടരാന്‍ ഈ രേഖകള്‍ അനിവാര്യമാണെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: