കുടയത്തൂര്‍(തൊടുപുഴ): വിഭാഗീയത കുടയത്തൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിന്റെ അടിവേരിളക്കി. കാഞ്ഞാര്‍ കൈപ്പയിലെ പാറമടയുടെ പേരില്‍ ഉടലെടുത്ത ഭിന്നത 42 സിപിഎം പ്രവര്‍ത്തകരുടെ രാജിയില്‍ കലാശിച്ചു. രാജിവച്ചവര്‍ സിപിഐയില്‍ ചേരുന്നതായി കാണിച്ച് നോട്ടീസും വിതരണംചെയ്തു.
കാഞ്ഞാറിലെ സിപിഎം നേതാവ് ബിബിജോസിനെ ഒഴിവാക്കി പാര്‍ട്ടി പിടിച്ചെടുക്കാനുള്ള നീക്കമാണ് 42 പാര്‍ട്ടി പ്രവര്‍ത്തകരുടെ രാജിയില്‍ കലാശിച്ചത്. കഴിഞ്ഞതവണ മൂലമറ്റം ഏരിയാകമ്മറ്റി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ബിബി ഏരിയ സെക്രട്ടറി കെ.വി സണ്ണിയോട് ഒരു വോട്ടിന് തോറ്റു. ബിബിക്കെതിരെ അന്ന് മുതല്‍ ഔദോഗികപക്ഷം നീക്കം നടത്തിവരികയാണ്.
ഈ പ്രശ്നം നിലനില്‍ക്കുന്ന സമയത്താണ് കൈപ്പയില്‍ പാറമടയ്ക്കെതിരെ സമരം ആരംഭിച്ചത്. ബിബി പാറമട സമരക്കാര്‍ക്കൊപ്പമായിരുന്നു. പ്രാദേശിക നേതാക്കളും പാറമട സമരത്തിനൊപ്പം ചേര്‍ന്നു. ഉന്നത നേതാക്കള്‍ പാറമടലോബിയുടെ ഒപ്പം നിന്ന് പാറമടവിരുദ്ധ സമരത്തെ ഒറ്റുകൊടുത്തതായി പാര്‍ട്ടിയിലെ ഒരുവിഭാഗം ആരോപണം ഉന്നയിച്ചു.
പാറമട സമരത്തിന്റെ പേരില്‍ ഇരു ചേരികളിലായ സിപിഎം പ്രവര്‍ത്തകര്‍ കാഞ്ഞാര്‍ ലോക്കല്‍ സമ്മേളനം നടത്താനൊരുങ്ങിയപ്പോഴും കടുത്ത ഭിന്നതയിലായിരുന്നു. ഇതേത്തുടര്‍ന്ന് ലോക്കല്‍ സമ്മേളനം മാറ്റിവയ്ക്കേണ്ടിവന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സമ്മേളനം വീണ്ടും നടത്തിയത്. സമ്മേളനത്തില്‍ പ്രധാന പ്രവര്‍ത്തകര്‍ വിട്ടു നിന്നതാണ് സിപിഎമ്മിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. ഇനിയും പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോകാന്‍ തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: