ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍, പിണറായി വിജയന് സര്‍ക്കാര്‍ 16 ദിവസമായി അടയിരിക്കുന്നത് ഗുരുതര നിയമലംഘനങ്ങള്‍ അക്കമിട്ടു നിരത്തുന്ന റിപ്പോര്‍ട്ടിനു മേല്‍. ഭരണ സംവിധാനങ്ങളുടെ ഒത്താശയോടെ മന്ത്രി തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ കഴിഞ്ഞ മാസം 21ന് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലുണ്ടെന്നു വ്യക്തമായി. ഇതോടെ ചാണ്ടിക്കു മേലുള്ള കുരുക്ക് കൂടുതല്‍ മുറുകി.
രാജിയല്ലാതെ വേറെ മാര്ഗമില്ലെന്നുറപ്പായി. ഹൈക്കോടതയില്‍ നിന്ന് അനുകൂല പരാമര്‍ശമെങ്കിലും കിട്ടിയേക്കുമെന്ന അവസാന പ്രതീക്ഷയാണ് ചാണ്ടിക്കു ബാക്കി.
മന്ത്രിക്കെതിരെ രൂക്ഷപരാമര്ശങ്ങളുള്ള ഇരുപതു പേജ് റിപ്പോര്‍ട്ട് ജന്മഭൂമിക്കു ലഭിച്ചു. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ അട്ടിമറിച്ചാണ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 2003നു ശേഷം റിസോര്‍ട്ട് ഭൂമിയുടെ രൂപത്തില്‍ മാറ്റംവന്നു. വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ് നിര്‍മ്മാണം, പാര്‍ക്കിങ്, ബണ്ടിന്റെ വീതി കൂട്ടല്‍ എന്നിവയില്‍ ഗുരുതര ചട്ടലംഘനങ്ങളുണ്ടായി.
അനധികൃതമായി നികത്തിയ റിസോര്‍ട്ടിനു മുന്നിലെ പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കാന്‍ ഉത്തരവിടുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. റിസോര്‍ട്ടിന് മുന്നില്‍ ടാറിങ് അവസാനിക്കുന്ന വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ നിയമലംഘനമുണ്ട്. സംസ്ഥാനതല നിരീക്ഷണ സമിതിയുടെ അനുമതിയില്ലാതെയാണ് റോഡ് നിര്‍മ്മിച്ചത്. രണ്ടര മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന ബണ്ടാണ് 12 മീറ്റര്‍ വരെ വീതിയില്‍ നികത്തിയത്. അനുമതിയില്ലാതെ നിര്‍മ്മിച്ച റോഡിന് സാധൂകരണം നല്‍കണോയെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
നിയമപരമായ നടപടിയെടുത്താല്‍ കോടതിയലക്ഷ്യമാകുമെന്ന തോമസ് ചാണ്ടിയുടെ കമ്പനിയുടെ താക്കീതും കളക്ടര്‍ തള്ളുന്നു. റിസോര്‍ട്ടിനു മുന്നില്‍ പാര്‍ക്കിങ്ങിനും അപ്രോച്ച് റോഡിനുമായി നിലം നികത്തിയത് തോമസ് ചാണ്ടിയുടെ കമ്പനി തന്നെയെന്ന് കളക്ടര്‍ സ്ഥിരീകരിക്കുന്നു. കരമാര്‍ഗം റിസോര്ട്ടിലെത്തുന്നതിനായാണിത്. ഈ ഭൂമി തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മാ ഈശോയുടെ പേരിലാണെങ്കിലും പ്രവൃത്തി നടത്തിയത് കമ്പനിയാണ്. ലീലാമ്മയുടേതടക്കമുള്ള സ്ഥലം വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. ലീലാമ്മ ഈശോയില്‍നിന്നു പാട്ടത്തിനെടുത്തിരിക്കുന്ന സ്ഥലമാണിതെന്നാണു തോമസ് ചാണ്ടിയുടെ നിലപാട്.
2014ല്‍ റിസോര്‍ട്ട് അധികൃതര്‍ക്കു സ്റ്റോപ്പ് മെമ്മോ നല്കി. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അതില്‍ നിഷേധക്കുറിപ്പു പോലും നല്‍കാതിരുന്ന കമ്പനി ഇപ്പോഴാണു സ്ഥലം തങ്ങളുടേതല്ലെന്ന നിലപാടുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: