തിരുവനന്തപുരം: നോട്ട് അസാധുവാക്കിയത് സഹകരണ ബാങ്കുകളെ തകര്‍ക്കുമെന്നായിരുന്നു അന്നത്തെ എല്‍ഡിഎഫ്, യുഡിഎഫ് പ്രചാരണം. എന്നാല്‍, അസാധുവാക്കലിന് നാളെ ഒരു വര്‍ഷം തികയുമ്പോള്‍ വെളിവാകുന്നത് സഹ. ബാങ്കുകളുടെ കുതിച്ചുചാട്ടം.
നോട്ട് അസാധുവാക്കലിനു ശേഷം സഹകരണ മേഖലയില്‍ കുമിഞ്ഞ് കൂടിയത് അമ്പതിനായിരം കോടിയിലധികം രൂപയുടെ നിക്ഷേപം. ഇതോടെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനെ ബന്ദിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയത് സമരാഭാസമായിരുന്നെന്ന് തെളിഞ്ഞു.
നോട്ട് അസാധുവാക്കല്‍ സഹകരണ മേഖലയെ തളര്‍ത്തിയെന്നും നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നുമാണ് അന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. പക്ഷെ ഇന്ന് സന്തോഷം. കാരണം, ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച് കേരള ബാങ്ക് ആക്കുമ്പോള്‍ ഈ നിക്ഷേപം സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. പണമില്ലാതെ പരിതപിക്കുന്ന കിഫ്ബിക്ക് നേട്ടവും.
നോട്ട് അസാധുവാക്കലിന്റെ പെട്ടെന്നുള്ള പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും സാവകാശം ചോദിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ എല്‍ഡിഎഫ് സമരം നടത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരിയെയും പങ്കെടുപ്പിച്ചു. നോട്ട് അസാധുവാക്കലിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചുകൂട്ടി. രാജ്ഭവന് മുതല്‍ കാസര്‍കോട് വരെ മനുഷ്യച്ചങ്ങലയും തീര്‍ത്തു. ഇന്ന് സഹകരണ സംഘങ്ങളില്‍ കുമിഞ്ഞ് കൂടിയ നിക്ഷേപത്തെക്കുറിച്ച് മിണ്ടാട്ടമില്ല.
ഈ നിക്ഷേപം എങ്ങനെ വിനിയോഗിക്കണമെന്നറിയാതെ വിഷമിക്കുന്നു പല സഹകരണ സംഘങ്ങളും. സിപിഎമ്മുമായി ബന്ധമുള്ള സഹകരണ സ്ഥാപനങ്ങള്‍ പ്രത്യക അനുമതിയോടെ വായ്പാ പരിധി കൂട്ടി വാങ്ങി നിക്ഷേപം വിനിയോഗിച്ചു. ചിലരാകട്ടെ എംഡിഎസ് മുന്‍കൂറായി നല്കി നഷ്ടം നികത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: