തിരുവനന്തപുരം: എപിജെ അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ഇയര്‍ഔട്ട് സംവിധാനത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുപ്പ് സമരത്തിനെത്തിയ വിദ്യാര്‍ഥികളെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചു. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജിലെ വിഷ്ണു(18), ഹരികൃഷ്ണന് (18) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും എബിവിപി പ്രവര്‍ത്തകരാണ്. എബിവിപി മഹാറാലിയുടെ ഫ്ളക്സ് ബോര്‍ഡുകളും എസ്എഫ്ഐക്കാര്‍ തകര്‍ത്തു.
വൈകുന്നേരം 3.30ഓടെ സമരം കഴിഞ്ഞ് മടങ്ങിയ വിഷ്ണുവിനെയും ഹരികൃഷ്ണനെയും ഒരുകൂട്ടം എസ്എഫ്ഐക്കാര്‍ യൂണിവേഴ്സിറ്റി കോളേജിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു. രാഖി കെട്ടിയിരുന്നതാണ് അക്രമത്തിന് കാരണം. എബിവിപി പ്രവര്‍ത്തകര്‍ എത്തിയാണ് ഇരുവരെയും രക്ഷിച്ചത്.
കെടിയു യൂണിയന്റെ നേതൃത്വത്തില്‍ രാഷട്രീയഭേദമന്യേയാണ് സമരം നടത്തിയത്. എബിവിപി പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. അതോടെ, ഇതുവരെ പ്രതികരിക്കാതിരുന്ന എസ്എഫ്ഐ കെടിയു യൂണിയന് സമരം നടത്തിയ അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് പ്രത്യേക സമരം നടത്തി. സമരം കഴിഞ്ഞ് മടങ്ങുമ്പോഴാണ്, പോലീസ് നോക്കിനില്‍ക്കെ മഹാറാലിയുംട, ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചത്.
അക്രമത്തില്‍ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് എബിവിപി മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ഒ. നിധീഷ്, ജില്ലാ കണ്‍വീനര്‍ എ.എസ്. അഖില്‍, സംസ്ഥാന സമിതി അംഗം മനു പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രതിഷേധം ശക്തമായതോടെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സുനീഷ് ബാബു പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മഹാറാലിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് സംരക്ഷണം നല്‍കാമെന്നും എസി ഉറപ്പുനല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: