നോട്ട് നിരോധനത്തെ ഒരു വലിയ സൈദ്ധാന്തിക പ്രശ്നമായി വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്ത സിപിഎം, കോണ്‍ഗ്രസിനോടൊപ്പം നീങ്ങുമോ എന്ന് വ്യക്തമല്ല. പ്രതിപക്ഷ കക്ഷികളില്‍ ‘ചിലര്‍ ധര്‍ണ നടത്തും, ചിലര്‍ ഹര്‍ത്താല്‍ ആചരിക്കും, ചിലര്‍ മറ്റു തരത്തിലുള്ള പ്രതിഷേധം പ്രകടിപ്പിക്കും’ എന്നാണ് കോണ്‍ഗ്രസ് നേതാവ് ആസാദ് പറയുന്നത്. പ്രതിപക്ഷ നിരയിലെ ഓരോ ഘടകകക്ഷിയും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുമത്രെ. നാളത്തെ അവരുടെ കരിദിനാചരണത്തിന്റെ കാര്യത്തില്‍ സീതാറാം യെച്ചൂരിയുടെ നയം റഷ്യയില്‍ ‘ലിയോ ട്രോട്സ്കി’യുടേതാവുമെന്ന് ഒരു പത്രം എഴുതി. ‘പ്രത്യേകമായി മാര്‍ച്ച് ചെയ്യും, ഒരുമിച്ച് പ്രഹരിക്കും’ എന്നതായിരുന്നു ട്രോട്സ്കിയുടെ നയം. കഴിഞ്ഞ ഒരുവര്‍ഷമായി സിപിഎമ്മില്‍ നിലനില്‍ക്കുന്ന ‘കണ്ഫ്യൂഷന്’ കോണ്‍ഗ്രസുമായി എങ്ങനെ സഹകരിക്കണം എന്നതിനെപ്പറ്റിയാണല്ലോ.
നോട്ട് നിരോധനത്തിലൂടെ ലോകചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ ഒരു നടപടിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചത്. കള്ളപ്പണം ഇല്ലാതാക്കാനും, കള്ളപ്പണത്തിന്റെ വ്യാപനം തടയാനും അതുവഴി ഭീകരവാദ പ്രവര്‍ത്തനം നിയന്ത്രിക്കാനും ലക്ഷ്യംവച്ചുള്ളതായിരുന്നു തീരുമാനം. കറന്‍സി മാറ്റത്തില്‍നിന്ന് ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് സമ്പദ്ഘടനയെ പരിവര്‍ത്തനം ചെയ്യാനും സര്‍ക്കാര്‍ ആഗ്രഹിച്ചു. എന്നാല്‍ സമാനതകളില്ലാത്ത ഈ പരിഷ്കരണ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം വിമര്‍ശിക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ തുടക്കം മുതല്‍തന്നെ ശ്രമിച്ചത്. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പരാജയമായിരുന്നുവെന്ന് സ്ഥാപിക്കലായിരുന്നു ലക്ഷ്യം. നവംബര്‍ എട്ടിന്റെ പ്രതിഷേധം അതിന്റെ തുടര്‍ച്ച മാത്രമാണ്.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള സ്ഥിതിവിവര കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിടുകയുണ്ടായി. ആകെ പ്രചാരത്തിലുണ്ടായിരുന്ന 15.44 കോടി നോട്ടില്‍ 15.28കോടി നോട്ടുകളും തിരിച്ചെത്തി എന്നായിരുന്നു റിപ്പോര്‍ട്ട്. ഏതാണ്ട് നിലവിലുള്ള നോട്ടുകളുടെ 99 ശതമാനം. ഈ ഒരു കാരണംകൊണ്ടുതന്നെ നോട്ട് അസാധുവാക്കല്‍ പാളിപ്പോയി എന്നായിരുന്നു ഒരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധരുടെയും മാധ്യമങ്ങളുടെയും പ്രചാരണം. എന്നാല്‍ നിഷ്പക്ഷരായ സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത് തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ നടപടിയെ വിലയിരുത്താന്‍ സാധ്യമല്ല എന്നാണ്. അവര്‍ രണ്ടു സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്നു.
ഒന്ന്: രാജ്യത്ത് കറന്‍സിയായി സൂക്ഷിച്ചിരുന്ന കള്ളപ്പണം വളരെ കുറവായിരുന്നു.
രണ്ട്: 500-ന്റെയും 1000-ത്തിന്റെയും കള്ളനോട്ടുകള്‍ വിജയകരമായി നല്ല നോട്ടുകള്‍ എന്ന തരത്തില്‍ സമ്പദ്ഘടനയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
നമ്മുടെ നാട്ടിലെ സാമ്പത്തികരംഗം വീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഒരു ചെറിയ വൃത്തത്തില്‍പ്പോലും വിനിയോഗിക്കപ്പെടുന്ന കള്ളപ്പണത്തിന്റെ വ്യാപ്തി ബോധ്യമാകും. അപ്പോള്‍ രണ്ടാമത്തെ സാധ്യതയാണ് നിലനില്ക്കുക. നമ്മുടെ പല സ്വകാര്യ കമ്പനികളും അവരുടെ ജീവനക്കാരുടെ അക്കൗണ്ടുകള്‍ വഴി കണക്കില്‍പ്പെടാത്ത പണം മാറ്റിയെടുത്തിട്ടുണ്ട് എന്നത് പരസ്യമായ ഒരു രഹസ്യമാണ്. അപ്പോള്‍ നോട്ടുനിരോധനം വ്യക്തമാക്കിയത് രാജ്യത്ത് നിലനില്‍ക്കുന്ന അഴിമതിയുടെ വ്യാപ്തിയാണ്. അധികാരമോഹികളായ രാഷ്ട്രീയക്കാരും, അഴിമതിക്കാരായ ഉദ്യോഗസ്ഥവൃന്ദവും, സാമ്പത്തിക കുറ്റവാളികളും തമ്മില്‍ നിലനിന്നിരുന്ന അവിശുദ്ധ സഖ്യമാണ് കാരണം.
ധനകാര്യമന്ത്രി ചില വസ്തുതകള്‍ വെളിപ്പെടുത്തുകയുണ്ടായി. നാലുലക്ഷത്തോളം സംശയകരമായ ബാങ്ക് ഇടപാടുകളാണ് കണ്ടുപിടിക്കപ്പെട്ടത്. മറ്റു ധനകാര്യ സ്ഥാപനങ്ങള്‍വഴി ഏതാണ്ട് ഒരു ലക്ഷത്തോളവും. 2017 ല്‍ കണ്ടെത്തിയ കള്ളനോട്ടുകളുടെ എണ്ണത്തില്‍ 42% വര്‍ധനവാണുണ്ടായത്. ബാങ്കിങ് സംവിധാനത്തിലേക്ക് കൂടുതല്‍ കറന്‍സി എത്തിയപ്പോള്‍ വായ്പയുടെ പലിശ കുറയ്ക്കാന്‍ കഴിഞ്ഞു. കള്ളപ്പണം മാറാന്‍ സഹായിച്ചു എന്നു കണ്ടെത്തിയ ആകെയുള്ള മൂന്നുലക്ഷം ഷെല്‍ കമ്പനികളില്‍ 2.1 ലക്ഷം കമ്പനികളുടെയും അംഗീകാരം റദ്ദാക്കി.
നികുതിദായകരുടെ എണ്ണം 2012-13ല്‍ 4.72 കോടി ആയിരുന്നത് 2016-17 ല്‍ 6.26 കോടിയായി. 97% നികുതി റിട്ടേണുകളും ഇലക്ട്രോണിക് രീതിയിലാണ് ഈ സാമ്പത്തികവര്‍ഷം സമര്‍പ്പിക്കപ്പെട്ടത്. കള്ളപ്പണത്തിനെതിരെ നിരന്തരം സെര്‍ച്ചുകള്‍ നടത്തി വെളിപ്പെടുത്താത്ത കോടിക്കണക്കിനു രൂപ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
നോട്ട് നിരോധനത്തെത്തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റാസ്റ്റിസ്റ്റിക്സ് (സിഎസ്ഒ) പുറത്തുവിട്ട ജിഡിപി വളര്‍ച്ചാ നിരക്ക് 7.4% ആയിരുന്നു. എന്നാല്‍ ഈ കണക്ക് തങ്ങള്‍ക്ക് ശരിയായി തോന്നുന്നില്ല എന്നായിരുന്നു പ്രതിപക്ഷ നേതാക്കന്മാരുടെ അഭിപ്രായം. എന്നാല്‍ 2012-13, 2013-14 കാലത്ത് ശരാശരി വളര്‍ച്ച 6% എന്നു പ്രവചിച്ചതും അതേ ഓഫീസ് ആയിരുന്നു. രണ്ടിനും സ്വീകരിച്ചത് ഒരേ മാനദണ്ഡം തന്നെ. മാനദണ്ഡം മാറ്റിയാണ് വളര്‍ച്ച പെരുപ്പിച്ചുകാട്ടിയതെന്നായിരുന്നല്ലോ മറ്റൊരാരോപണം.
നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഒരു ക്വാര്‍ട്ടറില്‍ വളര്‍ച്ച 5.7%ല്‍ എത്തിയപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് സന്തോഷമായി. സാമ്പത്തികരംഗം തകരുന്നു എന്നായി മുറവിളി. വിമര്‍ശകര്‍ പറയുന്നതുകേട്ടാല്‍ രാജ്യത്ത് വളര്‍ച്ചാ നിരക്ക് 5.7% ല്‍ എത്തിയത് ആദ്യമായാണെന്ന് തോന്നും. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് യുപിഎ ഭരണകാലത്ത് ആറു വര്‍ഷത്തില്‍ എട്ടുതവണ ജിഡിപി 5.7% ലും താഴേക്കു നിപതിച്ചിരുന്നു എന്നാണ്.
നമ്മുടെ പ്രതിപക്ഷത്തിന് ചുവരെഴുത്ത് വായിക്കാന്‍ കഴിയുന്നില്ല. 10% ല്‍ അധികമായിരുന്ന പണപ്പെരുപ്പം ഈ വര്‍ഷം ശരാശരി 2.5% ആയി. കറന്റ് അക്കൗണ്ട് കമ്മി 4% ആയിരുന്നത് 1%. ധനകമ്മി 4.5% ല്‍ നിന്നും 3.5%. വിദേശ നിക്ഷേപം ഈ സാമ്പത്തികവര്‍ഷം 30,000 കോടി ഡോളറില്‍നിന്നും 40,000 കോടി ഡോളറായി. വ്യവസായ സൗഹൃദ (Ease of doing bu-siness) രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതത്തിന്റെ സ്ഥാനം 130 ല്‍ നിന്ന് 100 ല്‍ എത്തി.
‘ജന്‍ധനി’ല്‍ നിന്ന് ആരംഭിച്ച് ജിഎസ്ടിയില്‍ എത്തിനില്‍ക്കുന്നു സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ ശ്രമങ്ങള്‍. ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്ന 30 കോടി ഭാരതീയര്‍ അക്കൗണ്ട് ഉടമകളായി. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ലോകബാങ്ക് അധ്യക്ഷന്‍ ജിം യോങ് കിം ഭാരതത്തിന്റെ സാമ്പത്തിക മാന്ദ്യം താല്‍ക്കാലികമെന്നും ചരക്കുസേവന നികുതി സമ്പദ്വ്യവസ്ഥയില് വലിയ കുതിപ്പാണ് ഉണ്ടാക്കുകയെന്നും പ്രവചിച്ചു.
സാമ്പത്തികരംഗം തകരുന്നു എന്നാണല്ലോ വിമര്‍ശനം. തൊഴില്‍ നഷ്ടപ്പെടുന്നു, സാമ്പത്തികമാന്ദ്യം പടരുന്നു, കര്‍ഷകര്‍ പ്രതിസന്ധിയിലാണ്, നോട്ട് നിരോധനവും ചരക്കുസേവനനികുതിയും അനവസരത്തിലാണ് നടപ്പാക്കിയത് എന്നിങ്ങനെ.
മുപ്പത്തിയൊന്ന് വര്‍ഷമായി നടപ്പാക്കാന്‍ ആഗ്രഹിച്ച നികുതി പരിഷ്കാരമാണ് മോദി നടപ്പാക്കിയത്. 1986-ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന വി.പി. സിങ് രാജ്യമെങ്ങും ബാധകമാക്കേണ്ട ഒരു പരോക്ഷനികുതിയെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. 13 വര്‍ഷത്തിനുശേഷം 1999-ലാണ് അടല്‍ജി സര്‍ക്കാര്‍ പൊതുവായ ചരക്കുസേവന നികുതി നടപ്പാക്കാനുള്ള പരിശ്രമം ആരംഭിച്ചത്. 2000 ല്‍ ജിഎസ്ടി നിയമം നടപ്പാക്കാന്‍ ഒരു സമിതിയെ അദ്ദേഹം നിയമിച്ചു. എന്നാല്‍ 2004 മുതല്‍ 2014 വരെ ചിദംബരത്തെപ്പോലുള്ളവര്‍ ജിഎസ്ടിയുടെ മഹത്വം പ്രസംഗിച്ചതല്ലാതെ നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചില്ല. 2013 ല്‍ നിസ്സാരകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജിഎസ്ടിയെ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂഴ്ത്തിവച്ചത്.
ഇടതുപക്ഷകക്ഷികള്‍ ജിഎസ്ടിയെ തുടക്കത്തില്‍ സ്വാഗതം ചെയ്തവരാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഗുണകരമെന്ന് ധനമന്ത്രി തോമസ് ഐസക് ആദ്യം പറഞ്ഞു. ഗുണകരമാവുകയും ചെയ്തു. ഈ വര്‍ഷം 3500 കോടി രൂപ അധികമായി കേരളത്തിന് കിട്ടി. എന്നാലിന്ന് ആദ്യം അനുകൂലിച്ചവരും, നടപ്പാക്കാന്‍ കഴിയാത്തവരും, പ്രയോജനം എടുത്തവരും മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്. കാരണം രാഷ്ട്രീയം തന്നെ. പുതിയ നികുതിഘടന വന്നിട്ട് അഞ്ചുമാസം മാത്രമേ ആയിട്ടുള്ളൂ എന്നതും പരിഗണിക്കാന്‍ തയ്യാറല്ല. ഏതൊരു മാറ്റവും പൂര്‍വ്വസ്ഥിതിയിലാകാന്‍ സമയം എടുക്കുമല്ലോ.
നികുതി നിരക്കിനെപ്പറ്റി പരാതിപ്പെട്ടവര്‍ മനസ്സിലാക്കേണ്ടത് സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളില്‍ എല്ലാ വസ്തുക്കള്‍ക്കും ഒരേ നിരക്കിലാണ് നികുതി എന്നുള്ളതാണ്. മാത്രമല്ല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിരക്കുകള്‍ മാറ്റാനും കഴിയുമല്ലോ. ജിഎസ്ടി കൗണ്‍സില്‍ ഇടക്കിടെ കൂട്ടാനും നികുതിഘടന പുനഃപരിശോധിക്കാനും വ്യവസ്ഥയുണ്ട്. ഇപ്പോള്‍ ഉള്ള നിരക്ക് അന്തിമമല്ല. നടപ്പാക്കിയതിനുശേഷവും കൗണ്‍സില്‍ യോഗം ചേരുകയും നിരവധി വസ്തുക്കളുടെ നികുതി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ലോകത്ത് വികസിത രാജ്യങ്ങളിലെല്ലാം നടപ്പാക്കിയ വിപ്ലവകരമായ ഒരു നടപടിയാണ് ചരക്കുസേവന നികുതി സംവിധാനം.
സംസ്ഥാന ധനകാര്യമന്ത്രിയുടെ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ജിഎസ്ടി മറയാക്കി അമിതലാഭം എടുക്കുന്ന കച്ചവടക്കാരെ നിയന്ത്രിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാരിനു കഴിയുന്നില്ല? അഞ്ചുമാസം കഴിഞ്ഞിട്ടും നികുതി സമ്പ്രദായം ഫലപ്രദമായി നടക്കണമെങ്കില്‍ പരിശോധന ആവശ്യമാണ്. ജിഎസ്ടി നടപ്പായതിനെത്തുടര്‍ന്ന്, വിലകുറഞ്ഞ സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നുണ്ടോ, ഹോട്ടല്‍ ബില്ലുകളില്‍ കൂടിയ നികുതി ചുമത്തുന്നുണ്ടോ, ബില്ലില്‍ കൃത്രിമം കാണിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. എന്നാല്‍ കേരളത്തില്‍ പരിശോധന പൂര്‍ണമായും നിലച്ചു. ജിഎസ്ടി പോര്‍ട്ടലിനെയാണ് സര്‍ക്കാര്‍ പഴിക്കുന്നത്. നാലായിരത്തോളം വരുന്ന വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടെ സേവനം എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ? ഉദ്ദേശ്യം വ്യക്തം. ഒരേ സമയം പുതിയ നികുതിയുടെ പ്രയോജനം നേടിയെടുക്കാനും, രാഷ്ട്രീയമായി കേന്ദ്രസര്‍ക്കാരിനെ നേരിടാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണിത്.
രാഷ്ട്രീയ ഇച്ഛാശക്തികൊണ്ടുമാത്രം എടുക്കാന്‍ കഴിയുന്ന തീരുമാനങ്ങള്‍വഴി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൂടുതല്‍ തലയെടുപ്പ് ഉണ്ടായിരിക്കുന്നു. അദ്ദേഹത്തെ ചിലരെങ്കിലും സിംഗപ്പൂരിന്റെ ഇതിഹാസ നായകന് ലീ ക്വാന്‍ യു വിനോട് ഉപമിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലീ മുപ്പതു വര്‍ഷക്കാലം സിംഗപ്പൂരില്‍ പ്രധാനമന്ത്രിയായിരുന്ന ആളാണ്. ഒരു വികസ്വര രാജ്യം എന്ന നിലയില്‍നിന്ന് സിംഗപ്പൂരിനെ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും അഴിമതിരഹിത രാജ്യവുമായി മാറ്റിയത് ലീയുടെ നേതൃത്വത്തിലാണ്.
”ഒരു പുതിയ ലീ ക്വാന്‍ യു ഇന്ത്യയില്‍ പിറവിയെടുത്തിരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ പൈതൃകത്തില്‍ അത് പ്രതിഫലിക്കുക തന്നെ ചെയ്യും”, ഇക്കണോമിക്സ് ടൈംസ് ഏതാനും നാള് മുന്‍പ് എഴുതുകയുണ്ടായി.
രാഷ്ട്രീയത്തെ സാമ്പത്തിക നയവുമായി കൂട്ടിച്ചേര്‍ക്കുന്ന നടപടി പ്രതിപക്ഷം ഇനിയെങ്കിലും അവസാനിപ്പിക്കുകമോ? സാമ്പത്തിക പരിഷ്കാരങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും സമാനമായ വികസനം ഉറപ്പാക്കും. എന്നാല്‍ അമിത്ഷാ സൂചിപ്പിച്ചതുപോലെ ജിഡിപി വളര്‍ച്ച മാത്രമല്ല, ജനജീവിതം മെച്ചപ്പെടുത്തലും സര്‍ക്കാര്‍ ലക്ഷ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: