കൊച്ചി: ഗെയിലിന്റെ എല്‍എന്‍ജി പൈപ്പ് കടന്നു പോകുന്നത് ജനവാസ മേഖലയിലൂടെയാണെന്നും നിര്‍ബന്ധമായും സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി സുരക്ഷാപരിശോധന നടത്തണമെന്നും അഭിഭാഷക കമ്മിഷന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
നഗരങ്ങളിലൂടെയാണ് പൈപ്പ്ലൈന് കടന്നുപോകുന്നത്. പെരുമ്പിലാവില്‍ പാടത്താണ് പൈപ്പിടുന്നത്. വെള്ളത്തില്‍ പൈപ്പിട്ടു കഴിഞ്ഞതിനാല്‍ ഇതു പരിശോധിക്കാന്‍ സാധിച്ചില്ല. ഇറക്കിയിട്ട പൈപ്പുകളുടെ പുറംഭാഗം ദ്രവിച്ച നിലയിലാണ്. ഇവ സ്ഥാപിക്കും മുമ്പ് പോളിത്തീന്‍ കോട്ടിങ് നല്‍കുമെന്ന് ഗെയില്‍ അധികൃതര്‍ വിശദീകരിച്ചു. സുരക്ഷാ പ്രശ്നങ്ങളാണ് പ്രദേശവാസികള്‍ ഉന്നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൈപ്പ് ലൈനിനെതിരെ ഹരിതസേന സമഗ്ര കാര്‍ഷിക വികസന സമിതി ചെയര്മാന് വി. ടി പ്രദീപ് കുമാര്‍ നല്കിയ ഹര്‍ജിയില്‍ സെപ്തംബര്‍ 22 നാണ് ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്. സെപ്തംബര്‍ 30, ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിലായി തൃശൂര്‍ പെരുമ്പിലാവ് മുതല്‍ കോഴിക്കോട് മുക്കം വരെ 300 കിലോമീറ്റര്‍ ദൂരം പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അഭിഭാഷക കമ്മിഷന് വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കണം. ചട്ടപ്രകാരമുള്ള നഷ്ടപരിഹാരം മതിയായതല്ല. വളരെക്കുറച്ച് ഭൂമി മാത്രമുള്ളവര്‍ക്ക് നല്കുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണ്. മറ്റൊരു ഭുമി വാങ്ങാനുള്ള തുകയെങ്കിലും നല്‍കണം. സാധ്യമെങ്കില്‍ പൈപ്പ് ലൈന്‍ റൂട്ടിന്റെ കാര്യത്തില്‍ ബദല്‍ നിര്‍ദേശങ്ങള്‍ നോക്കണം. മതിയായ കാരണമില്ലാതെ നിരവധി സ്ഥലങ്ങളില്‍ യഥാര്‍ത്ഥ അലൈന്മെന്റില് മാറ്റം വരുത്തിയിട്ടുണ്ട്.
തീരദേശ മേഖലയായതിനാല്‍ കടല്‍ത്തീരത്തു കൂടി പൈപ്പ് ലൈനിടുന്ന കാര്യം പരിഗണിക്കണം, തുടങ്ങിയവയാണ് അഡ്വ. ഷമീന സലാവുദ്ദീന്‍ നല്കിയ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: