വര്‍ക്കല: സഹപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിലായി. ചെറുന്നിയൂര്‍ മുടിയാക്കോട് ചരുവിള വീട്ടില്‍ ടോണി (29)നെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പൊള്ളാച്ചി മണ്ണല സ്വദേശി മുരുകന് എന്ന ബാലകൃഷ്ണന് (28) ആണ് അറസ്റ്റിലായത്.
ടോണിയും ബാലകൃഷ്ണനും കല്ലമ്പലത്തുള്ള ഷാലോം റിക്കവറി സര്‍വീസിലെ ജീവനക്കാരാണ്. ഇതിനിടയില്‍ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനായ ആനന്ദുമായി ബാലകൃഷ്ണന് മദ്യപിച്ച് അടിപിടിയുണ്ടാക്കി. ടോണി ഇതിലിടപ്പെടുകയും ബാലകൃഷ്ണനെ പറഞ്ഞു വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണം.
ഞായറാഴ്ച രാത്രിയില്‍ ആനന്ദിന്റെ ബന്ധു മരണപ്പെട്ടതിനെ തുടര്‍ന്ന് ആനന്ദും ഭാര്യയും നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങളാരംഭിച്ചു. ആനന്ദിനെയും ഭാര്യയെയും ടോണി തന്റെ കാറില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിച്ചു.ഇവരോടൊപ്പം ബാലകൃഷ്ണനും കാറില്‍ കയറിയിരുന്നു.
പ്ലാറ്റ്ഫോമില്‍ അമൃത എക്സ്പ്രസ്സ് കാത്തുനില്‍ക്കുന്നതിനിടെ ബാലകൃഷ്ണന് ടോണിയെ പിന്നില്‍ നിന്നും കഴുത്തിനു കുത്തിപ്പിടിച്ച് കഴുത്തറുത്തശേഷം ഇരുളിലൂടെ ഓടിയൊളിക്കുകയായിരുന്നു. സംഭവമറിഞ്ഞ് റെയില്‍വേ പോലീസും ജീവനക്കാരും വര്‍ക്കല പോലീസും സ്റ്റേഷന് ജംഗ്ഷനിലെ ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്ന് ടോണിയെ ഉടന്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. കഴുത്തിന്റെ മുന്‍ഭാഗത്തു മാരകമായ മുറിവായതിനാല്‍ പ്രഥമശുശ്രൂഷക്ക് ശേഷം ടോണിയെ വിദഗദ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
ഇതിനിടയില്‍ അമൃത എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിലെത്തി. സ്റ്റേഷന് വളപ്പിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ബാലകൃഷ്ണന് ട്രെയിനിലേക്ക് ഓടിക്കയറി. രക്ഷപ്പെടാന്‍ ശ്രമം നടത്തിയ പ്രതിയെ ആര്‍പിഎഫും പോലീസും ഓട്ടോക്കാരും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പൊള്ളാച്ചിയില്‍ ബൈക്ക് കത്തിച്ച കേസില്‍ ബാലകൃഷ്ണന് ഏഴ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വര്‍ക്കല സിഐ പി.വി.രമേശ്കുമാര്‍, എസ്ഐ പ്രൈജു, എഎസ്ഐ സുരേഷ്കുമാര്‍, നാസറുദ്ദീന്‍, പോലീസുകാരായ ഹരീഷ്, സമീര്‍, സിബി, ആര്.പി.എഫുകാരായ സന്തോഷ്, ഗ്ലാഡി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: