തിരുവനന്തപുരം: എബിവിപിയുടെ നേതൃത്വത്തില്‍ 11ന് നടക്കുന്ന ചലോകേരള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് അന്നമൂട്ടുന്നതിനുള്ള ബ്രഹ്മാണ്ഡ ദൗത്യം ഏറ്റെടുത്ത് മാതൃശക്തി കൂട്ടായ്മ. അഞ്ചു ലക്ഷത്തിലധികം ചപ്പാത്തിയും അതിനു വേണ്ടുന്ന കറിയുമാണ് തയ്യാറാക്കേണ്ടത്. നൂറ് കണക്കിന് പേര് രാത്രിയും പകലും പരിശ്രമിച്ച് ചപ്പാത്തി തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഭക്ഷണകമ്മറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. അക്ഷയശ്രീ സംഘങ്ങള്‍, മഹിളാ മോര്‍ച്ച, ബാലഗോകുലം, സേവികാസമിതി, ക്ഷേത്ര സംരക്ഷണസമിതി എന്നീസംഘടനകളിലെ അംഗങ്ങളാണ് മാതൃശക്തി കൂട്ടായ്മയില്‍ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
10,11,12 തീയതികളിലായാണ് ചപ്പാത്തി നിര്‍മ്മാണത്തിനായി ക്രിമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കല്ല്യാണ മണ്ഡപങ്ങളും ആഡിറ്റോറിയങ്ങളിലും കേന്ദ്രീകരിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കും. മാര്‍ച്ചിന് തലേദിവസം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു പ്രവര്‍ത്തകര്‍ എത്തിച്ചേരുന്നതിനാല്‍ അന്നു മുതല്‍ ഭക്ഷണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. മാര്‍ച്ച് കഴിഞ്ഞ് 12നാണ് സംഘാംഗങ്ങള്‍ മടങ്ങുന്നത്. അതിനാല്‍ മൂന്ന് ദിവസത്തെ ഭക്ഷണ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ട്.
ചപ്പാത്തിയും അതിനു വേണ്ടുന്ന കറിയും പ്രത്യേക കവറുകളിലാക്കി പ്രവര്‍ത്തകര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാല് ലക്ഷം പ്രവര്‍ത്തകര്‍ എത്തുന്നതിനാല്‍ ജില്ലയിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ സമയക്രമം പാലിച്ച് ഭക്ഷവിതരണവും ഒരുക്കേണ്ടതുണ്ട്. പത്ത് പേര് അടങ്ങുന്ന സംഘങ്ങളായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിനിധികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹനങ്ങളുടെ ക്രമീകരണവും ഏര്‍പ്പെടുത്തി. നെയ്യാറ്റിന്‍കര, പാറശ്ശാല, കാട്ടാക്കട, വര്‍ക്കല, നെടുമങ്ങാട്, പാലോട്, ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നിവിടങ്ങളിലാണ് മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബിഎംഎസ് മോട്ടോര്‍ സംഘിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ എത്തിക്കുന്നതിനുള്ള വാഹനങ്ങളുടെ ക്രമീകരണവും ഏര്‍പ്പെടുത്തി. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന പ്രവര്‍ത്തകരെ താമസ സ്ഥലത്ത് എത്തിക്കണം. തുടര്‍ന്ന് മാര്‍ച്ച് നടക്കുന്ന ദിവസം നഗരത്തില്‍ എത്തിക്കുകയും മാര്‍ച്ച് കഴിഞ്ഞ് വീണ്ടും താമസ സ്ഥലത്ത് എത്തിക്കുകയും വേണം. 12 ന് തിരികെ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തകരെ എത്തിക്കുന്നതിനുള്ള ചുമതലയും യാത്രാ കമ്മറ്റിയുടെ നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: