തിരുവനന്തപുരം : വ്യവസായിക സൗഹൃദത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കുത്തക മുതലാളിമാരെ സംരക്ഷിക്കുന്നതിനാണെന്നും ചുമട്ടു തൊഴിലാളികളുടെ അവകാശം നിഷേധിച്ചും അവരുടെ തൊഴില്‍ എന്നന്നേയ്ക്കുമായി ഇല്ലാതാക്കാനുളള അജണ്ടയാണെന്നും ബിഎംഎസ് സംസ്ഥാന ട്രഷറര്‍ ജി.കെ.അജിത്. മൂന്ന് ദിവസമായി നടന്നുവരുന്ന പ്രതിഷേധ വാഹന പ്രചരണ ജാഥയുടെ സമാപന ദിവസമായ ഇന്നലെ കോവളം മുക്കോലയ്ക്കലില്‍ വാഹനപ്രചരണ ജാഥയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സ്വകാര്യതയിലുളളതും പൊതുമേഖലയിലുളളതുമായ അനവധി വ്യാവസായികശാലകളാണ് പ്രതിസന്ധി നേരിടുന്നത്. ഇതൊന്നും തൊഴിലാളികള്‍ കാരണമല്ല. കാലങ്ങളായി സംസ്ഥാനം ഭരിച്ച ഭരണകര്‍ത്താക്കളുടെ മുതലെടുപ്പ് നയമാണ് വ്യവസായശാലകളെ അധഃപതിപ്പിച്ചിട്ടുളളത്. എന്നാല്‍ ഇതൊക്കെ തൊഴിലാളികളുടെ മേല്‍ കെട്ടിവെച്ച് ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുളള നീക്കം തൊഴിലാളികളോട് കാട്ടുന്ന ചതിയാണ്. വ്യവസായ ശാലകളില്‍ എത്തുന്ന സാമഗ്രികള്‍ അവര്ക്കിഷ്ടമുളളവരെക്കൊണ്ട് കയറ്റിറക്ക് നടത്താമെന്നുളള സര്‍ക്കാരിന്റെ തീരുമാനത്തില്‍ ലക്ഷക്കണക്കിന് ചുമട്ട് തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും അജിത് പറഞ്ഞു. വൈകുന്നേരത്തോടെ വാഹനപ്രചരണ ജാഥ കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: