കോഴിക്കോട്: നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ അതീവ ഗുരുതരമായ അവസ്ഥയിലാണെന്ന് ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടു. കോഴിക്കോട്ടെ സിറ്റിങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രേഖ. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. പെണ്‍കുട്ടികളാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്.
വിവാഹവും പ്രണയവുമെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള കാരണങ്ങളില്‍ ചിലതാണ്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു തരത്തിലുള്ള മനുഷ്യക്കടത്തുതന്നെയാണ് കേരളത്തിലേത്.
പ്രണയിക്കുന്നതിനോ പ്രണയ വിവാഹത്തിനോ എതിരല്ല, എന്നാല്‍ വിവാഹം കഴിക്കാനെന്ന പേരില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് മതം മാറ്റുന്നതിനോട് യോജിക്കാനാവില്ല. പെണ്‍കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റുകയും നിര്‍ബന്ധിതമായി മതം മാറ്റുകയും ചെയ്യുന്നു. സമാന്തര രക്ഷാകര്‍തൃത്വവും ചില ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് ഈ സമാന്തര രക്ഷിതാക്കള്‍ അറിയുന്നില്ല.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മതം മാറ്റപ്പെടുന്ന കുട്ടികള്‍ക്ക് അവരുടെ വീട് വിട്ട് താമസിക്കുന്നതിനുള്ള പണം എവിടെ നിന്ന് ലഭിക്കുന്നു. ഇത്തരത്തില്‍ മതം മാറ്റപ്പെടുന്നവര്‍ക്ക് പണം എത്തിച്ചു നല്കുന്ന സംഘടനകള്‍ ഉണ്ട്. അവരുടെ ലക്ഷ്യം എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. അവരെക്കുറിച്ചും അന്വേഷിക്കണം, കമ്മീഷന് ആവശ്യപ്പെട്ടു.
നിര്‍ബന്ധിതമായി മതംമാറ്റി മറ്റു രാജ്യങ്ങളില്‍ എത്തിച്ച പെണ്‍കുട്ടികളെക്കുറിച്ചുള്ള പരാതികളും കമ്മീഷന് കിട്ടിയിട്ടുണ്ട്. ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടെയാണെന്നോ അവര്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നതെന്നോ രക്ഷിതാക്കള്‍ക്കറിയില്ല. വീടുമായി അവര്‍ക്കിപ്പോള്‍ ബന്ധമില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സിറ്റിങ്ങില്‍ ലഭിച്ച വിവരങ്ങള്‍ സ്വരൂപിച്ച് ഉടന്‍ കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ കോപ്പി സംസ്ഥാന സര്‍ക്കാറിനും നല്‍കും. തനിക്ക് ലഭിച്ച പരാതികളുടെ വിവരങ്ങള്‍ കൈമാറി അന്വേഷണം നടത്താന്‍ ഡിജിപിയോട് ആവശ്യപ്പെടും.
ഗസ്റ്റ്ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ ഗീതാ റെഡ്ഡി, അഡ്വ. കൃഷ്ണദാസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: