കുന്നത്തൂര്‍: എല്‍ഡിഎഫ് നേതൃത്വം നല്കുന്ന മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ വ്യാപക അഴിമതിയെന്ന് ആക്ഷേപം. ഇത് വികസനത്തെയും ജനജീവിതത്തെയും ബാധിച്ചിട്ടും പ്രതിഷേധിക്കാതെ പ്രതിപക്ഷം.
പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രമടക്കമുള്ള സ്ഥാപനങ്ങളില്‍ ഭരണസമിതിയുടെ അനാവശ്യ ഇടപെടല്‍ നടത്തുന്നു. ഇതിനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു.
എന്‍ആര്‍എച്ച്എം ഡോക്ടര്‍ മാത്രമാണ് രോഗികളെ ചികിത്സിക്കാനുള്ളത്. ദ്വീപുകളുടെ നാടായ ഇവിടെ ആരോഗ്യകേന്ദ്രത്തില്‍ ദിവസവും ഇരുനൂറിലധികം രോഗികളാണ് എത്തുന്നത്. ഡോക്ടറുടെ അഭാവത്തോടൊപ്പം ഇന്‍സുലിന്‍ അടക്കമുള്ള മരുന്നുകളും ലഭിക്കുന്നില്ല.
ആഴ്ചയില്‍ ഒരുദിവസം നടത്തുന്ന ജീവിതശൈലീ രോഗനിര്‍ണയവും മന്ദീഭവിച്ചു. പ്രമേഹരോഗ നിര്‍ണയ ഉപകരണങ്ങള്‍ ഇല്ല. ഭരണസമിതി ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തകര്‍ക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നൂറോളം രോഗികളുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം രാഷ്ട്രീയ വിവേചനത്തിന്റെ പേരില്‍ ഇല്ലാതാക്കി. ഇതോടെ അടിയന്തര പരിചരണം വേണ്ടുന്ന കിടപ്പുരോഗികള്‍ വലയുകയാണ്.
ശുചിത്വമിഷന് വഴി നടപ്പാക്കിയ ബയോടോയ്ലറ്റ് നിര്‍മാണത്തില്‍ ലക്ഷങ്ങളുടെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒന്നേകാല്‍ കോടി രൂപ ചെലവില്‍ 363 ടോയ്ലറ്റുകളുടെ നിര്‍മാണം നടത്തിയത് ടെന്‍ഡര്‍ പോലും വിളിക്കാതെയാണ്.
കോഴിക്കോട്ടുള്ള ഒരു ഏജന്‍സിയുടെ പേരില്‍ നിര്‍മാണം ഏറ്റെടുത്ത് പണം കൊയ്തത് ഭരണസമിതിയിലെ ചിലരുടെ ബിനാമികളാണെന്ന ആരോപണം ശക്തമാണ്. സമഗ്ര അന്വേഷണം നടത്തി അഴിമതിക്കാരെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്.
മത്സ്യകൃഷിയുടെ പേരിലും വന്‍തട്ടിപ്പ് നടന്നതായി ആരോപണമുണ്ട്. മത്സ്യകൃഷി പേരിനുപോലും നടത്താതെ പലരും ഫിഷറീഷ് വകുപ്പില്‍ നിന്നും വന്‍തുകയാണ് തട്ടിയെടുത്തത്. ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: