പുനലൂര്‍: കേരളത്തിലെ ആദ്യ പ്രകൃതിദത്ത ടൂറിസം പദ്ധതി എന്ന പേരില്‍ തെന്മലയില് ആരംഭിച്ച ഇക്കോടൂറിസത്തോട് സംസ്ഥാന സര്‍ക്കാരിന് അവഗണന. പ്രവര്‍ത്തന മികവില്‍ നിരവധി ദേശീയ-അന്തര്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഇക്കോടൂറിസത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി.
2003-ല്‍ വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഇക്കോ ഫ്രണ്ട്ലി ടൂറിസം അവാര്‍ഡുമൊക്കെ നേടി. എന്നാല്‍ ഇന്ന് ഓരോ മേഖലയും തകര്‍ച്ച നേരിടുന്നു.
ടൂറിസം കേന്ദ്രത്തിന് പിന്നിലായി മ്യൂസിക്കല്‍ ഫൗണ്ടന് സമീപത്ത് ആരംഭിച്ച ചിത്രശലഭപാര്‍ക്ക് സഞ്ചാരികള്‍ കൈയൊഴിയുന്നു.
അന്തരീക്ഷത്തിലെ ഈര്‍പ്പമുള്ളതും ചിത്രശലഭങ്ങളുടെ പ്രത്യുത്പാദനം എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ ഇവിടെ ചിത്രശലഭങ്ങള്‍ ഏറെയാണ് എത്തുന്നത്. രാവിലെയും വൈകിട്ടും തണുപ്പ് കാലത്തുമാണ് കൂട്ടമായി എത്തുക.
വിവിധ വര്‍ണങ്ങളിലും രൂപത്തിലും ഇനങ്ങളിലുമുള്ള ശലഭങ്ങളുടെ കേദാര ഭൂമിയാണ് തെന്മല. എന്നാല്‍ ഇത് പ്രയോജനപ്പെടുത്താന്‍ ടൂറിസം അധികൃതര്‍ക്ക് സാധിക്കുന്നില്ല. ലക്ഷങ്ങള്‍ ചിലവിട്ട് അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് ചിത്രശലഭ പാര്‍ക്ക് സ്ഥിതി ചെയ്യുന്നു.
ഇവിടെ ശലഭങ്ങള്‍ക്കായി ഫുഡ് പ്ലാന്റ്, ഹോസ് പ്ലാന്റ്, എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.
പുറത്ത് നിന്ന് തേന്‍ ശേഖരണം നടത്തുന്നതിന് പുറമെ ഇവിടെ ക്രിത്രിമ ഭക്ഷണമൊരുക്കുമെന്നും, മുട്ടയിടുന്നതിനും പ്രത്യേക സജ്ജീകരണമുള്ളതായും ടൂറിസം വകുപ്പ് ജീവനക്കാര്‍ പറയുന്നു. വാര് ബ്ലേഴ്സ് ആന്റ് വാര്ഡേഴ്സ് നടത്തിയ പഠനത്തിലും തെന്മലയില് മുപ്പതോളം അപൂര്‍വയിനം ചിത്രശലഭങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇത് സംരക്ഷിക്കുന്നതിനോ പ്രാധാന്യം സഞ്ചാരികളില്‍ എത്തിക്കാനോ സര്‍ക്കാരിന് സാധിക്കുന്നില്ല.
വനഗവേഷണ കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥരുടെ താത്പ്പര്യക്കുറവും പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: