കണ്ണൂര്‍: തൊക്കിലങ്ങാടിയിലെ ആര്‍എസ്എസ് കുത്തുപറമ്പ് ഖണ്ഡ് കാര്യാലയത്തിനും ശ്രീനാരായണഗുരുമഠത്തിനും നേരെ ഇന്നലെ വൈകുന്നേരം സിപിഎം സംഘം നടത്തിയ അക്രമം ആസൂത്രിതമെന്ന് സൂചന. സിപിഎം ജില്ലാ-ഏരിയാ നേതൃത്വങ്ങള്‍ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അക്രമം. ജില്ലയില്‍ മറ്റ് പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയപ്പോഴും യാതൊരു പ്രശ്നങ്ങളുമില്ലാതെ സമാധാനം നിലനിന്ന പ്രദേശമാണ് തൊക്കിലങ്ങാടി. സിപിഎമ്മിന് യാതൊരു സ്വാധീനമില്ലാത്ത മേഖലയായതിനാല്‍ത്തന്നെ കാലങ്ങളായി നാനാജാതി മതസ്ഥരും കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി സൗഹൃദത്തോടെ ജീവിതം മുന്നോട്ടുനയിക്കുന്ന പ്രദേശമാണ് ഇവിടം. എന്നാല്‍ സംഘ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുളള പ്രദേശത്ത് നുഴഞ്ഞുകയറി നിരന്തരം അക്രമങ്ങള്‍ നടത്തി പ്രദേശത്ത് അശാന്തി വിതയ്ക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തിവരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ അക്രമവും.
യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎം അക്രമിസംഘം ഇന്നലെ ആര്‍എസ്എസ് കര്യാലയത്തിനു നേരെ ബോംബെറിയുകയും തൊട്ടടുത്ത ശ്രീനാരയണ മന്ദിരത്തിനു നേരെ അക്രമം അഴിച്ചു വിടുകയും ചെയ്തത്. ശ്രീനാരയണ മന്ദിരത്തിലെ ഫോട്ടോകളും, പൂജ സാമഗ്രികളും അടിച്ചു തകര്‍ത്ത സംഘം പ്രദേശത്ത് അഴിഞ്ഞാടുകയായിരുന്നു. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ആസൂത്രിതമായി നടത്തിയതാണ് അക്രമമെന്ന് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നു. ജില്ലാ നേതൃത്വം നേരിട്ട് നിര്‍ദ്ദേശം നല്കിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സംഘപരിവാര്‍ നേതൃത്വം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്രമം നടന്നയുടന്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നുവെങ്കിലും പോലീസ് വൈകി മാത്രം സ്ഥലത്തെത്തിയതും അക്രമത്തിന് പിന്നിലെ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടൂന്നത്.
ഏതാനും നാളുകളായി സിപിഎം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ ഏകപക്ഷീയമായി അക്രമങ്ങള്‍ നടത്തി വരികയാണ്. സിപിഎം അക്രമകാരികള്‍ക്കു ഒത്താശചെയ്യുന്ന പോലീസ് അധികാരികളുടെ നിലപാട് അക്രമികള്‍ക്ക് പ്രചോദനമാവുകയാണ്. ആര്‍എസ്എസ് കാര്യാലയത്തിനും ശ്രീനാരായണ മഠത്തിനും നേരെയും നടന്ന അക്രമങ്ങളില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ അശാന്തി വിതയ്ക്കാനുളള സിപിഎം നീക്കത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രതിഷേധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: