ആലപ്പുഴ: വ്യാപാരികളുടെ കടയടപ്പു സമരത്തെ തുടര്‍ന്നു ജില്ലയില്‍ റേഷന്‍വിതരണം മുടങ്ങി, പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ ഭക്ഷ്യവകുപ്പ് പരാജയം.
ഭക്ഷ്യ മന്ത്രി പി. തിലോത്തമന് നേരത്തെ നയിച്ചിരുന്ന ഇപ്പോള്‍ സിപിഐ നേതാവ് ജി. കൃഷ്ണപ്രസാദ് നയിക്കുന്ന റേഷന്‍വ്യാപാരികളുടെ സംഘടനയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ എല്ലാ കടകളിലും റേഷന്‍ വിതരണം മുടങ്ങി.
കടയടപ്പു സമരം തിങ്കളാഴ്ചയാണു തുടങ്ങിയതെങ്കിലും നവംബര്‍ ഒന്നു മുതല്‍ ഇന്‍ഡന്റ് ബഹിഷ്കരിച്ചു വ്യാപാരികള്‍ സമരം തുടങ്ങിയതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം ഭാഗികമായി സ്തംഭിച്ചിരുന്നു. റേഷന്‍കടകളില്‍ എത്തുന്ന മുന്‍ഗണനാ വിഭാഗത്തിലെ ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സാധനങ്ങള്‍ ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയാണുള്ളത്.
റേഷന്‍ വിതരണം പുനഃസ്ഥാപിക്കാന്‍ ബദല്‍ സംവിധാനങ്ങളൊന്നും സിവില്‍ സപ്ലൈസ് സ്വീകരിച്ചിട്ടില്ല. പാവപ്പെട്ടവരാണ് ഇതിനാല്‍ കൂടുതല്‍ വലയുന്നത്. റേഷന്‍ കടയുടമകള്‍ പണിമുടക്ക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.
എന്നിട്ടും ഇതൊഴിവാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. റേഷന്‍ കടകളില്‍ മിക്കവയിലും ഈ മാസത്തെ വിതരണത്തിനുള്ള സാധനങ്ങള്‍ ഇല്ലെന്നാണു വ്യാപാരികള്‍ പറയുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒന്‍പതു മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലും താലൂക്ക് സപ്ലൈ ഓഫിസുകള്‍ക്കു മുന്നിലും നിരാഹാര സമരം തുടങ്ങാന്‍ റേഷന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: