ചേര്‍ത്തല: വയലാര്‍ പഞ്ചായത്തിലെ വിരമിച്ച ജീവനക്കാരിയുടെ പേരിലുയര്‍ന്ന ക്രമക്കേട് ആരോപണം സിപിഎമ്മിനു തലവേദനയാകുന്നു. ഭരണ സമിതിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് പാര്‍ട്ടി അരൂര്‍ ഏരിയാ നേതൃത്വം വിഷയത്തിലിടപെട്ട് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്.
ഇതോടെ സിപിഎമ്മിനുള്ളിലെ വിഭാഗീയത പൊട്ടിത്തെറിയിലെത്തി. എല്‍ഡിഎഫ് തീരുമാന പ്രകാരം സിപിഐ പ്രതിനിധി പ്രസിഡന്റ് സ്ഥാനം നവംബറില്‍ തന്നെ സിപിഎമ്മിന് കൈമാറാനിരിക്കെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. സിപിഎമ്മിലെ ഗ്രൂപ്പു സമവാക്യങ്ങളില്‍ വയലാറിലെ രണ്ടു ലോക്കല്‍ കമ്മിറ്റികളും ഏരിയാ നേതൃത്വത്തെ അനുകൂലിക്കുന്ന വിഭാഗത്തിനൊപ്പമല്ലെന്നാണ് സൂചന.
ക്രമക്കേട് ലോക്കല്‍ കമ്മിറ്റികള്‍ക്കെതിരെ ആയുധമാക്കാനാണ് നീക്കമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരിയുടെ പേരിലുയര്‍ന്ന 30000 രൂപയുടെ ക്രമക്കേടിന്റെ പേരില്‍ എങ്ങനെയും പാര്‍ട്ടിയുടെ അംഗങ്ങളെ കുടുക്കാനുള്ള നീക്കമാണെന്നാണു ആക്ഷേപം. ഇക്കാര്യത്തില്‍ പഞ്ചായത്തു കമ്മിറ്റി വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിട്ടും സംശയത്തിന്റെ നിഴല്‍ നിലനിര്‍ത്താന്‍ പാര്‍ട്ടി തന്നെ ശ്രമിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം.
സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി കുടുംബശ്രീക്കു നടത്തിപ്പിനായി കൈമാറിയ പദ്ധതിയിലാണ് ക്രമക്കേടു നടന്നിരിക്കുന്നത്.അനുമതിക്കായി ശ്രമിച്ചവര്‍ ഇതിനുവേണ്ട ജാഗ്രതകാട്ടാതിരുന്നതാണ് ക്രമക്കേടിന് വഴിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: