മാധ്യമങ്ങള്‍ക്ക് അവയുടെ ധര്‍മം നിറവേറ്റാന്‍ വേണ്ട സ്വാതന്ത്ര്യവും സൗകര്യവും ജനാധിപത്യഭരണകൂടങ്ങള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ നിക്ഷിപ്ത താല്പര്യങ്ങളുടെ സംരക്ഷകരായി ചില മാധ്യമങ്ങള്‍ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ മാറുന്നത് സമീപകാല കാഴ്ചയാണ്.
വാര്‍ത്താ ചാനലുകള്‍ മിക്കവയും രാഷ്ടീയ പാര്‍ട്ടികളുടേയും സ്വകാര്യ വ്യക്തികളുടേയും ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ചാനലില്‍ വരുന്ന വാര്‍ത്ത മറ്റൊരു ചാനലിന് വാര്‍ത്തയാകുന്നില്ല. ഈ സാഹചര്യത്തില്‍ ”ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. അതിന്റെ അധികാരവുമുണ്ട്. ആ അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പ്രത്യേക പ്രസക്തിയുണ്ട്.
ചില മാധ്യമങ്ങള്‍ അമിതസ്വാതന്ത്ര്യം കാണിക്കുന്നുവെന്നത് തര്‍ക്കമറ്റ കാര്യമാണ്. നാലു കൊല്ലമായി ആഘോഷിക്കുന്ന സോളാര്‍ കേസും, നാല് മാസമായി തുടരുന്ന നടി പീഡനക്കേസും എന്തു തരം മാധ്യമ പ്രവര്‍ത്തനമാണ്? ഇവര്‍ക്കു വേറൊന്നും കാണിക്കാനില്ലേയെന്ന് ജനങ്ങള്‍ ചോദിച്ചുപോകുന്നത് ഈ സാഹചര്യത്തിലാണ്. റേറ്റിങ് കൂട്ടാനുള്ള ഇത്തരം വിക്രിയകള്‍ ശരിയായ
മാധ്യമ പ്രവര്‍ത്തനമെന്നു ആര്‍ക്കാണു പറയാന്‍ കഴിയുക?കാമറയും മൈക്രാഫോണും മൊബൈലും കൈയ്യിലുണ്ടെന്നു കരുതി എന്തു തോന്ന്യാസവും കാണിക്കാനുള്ള ലൈസന്‍സ് മാധ്യമപ്രവര്‍ത്തകര്‍ക്കില്ല.പ്രധാനമന്ത്രി പറഞ്ഞതുപോലെ മാധ്യമസ്വാതന്ത്ര്യം പൊതുതാത്പര്യത്തിന് വേണ്ടിയായിരിക്കണം. വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ പരിശോധിക്കണം. മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതാനും, എതിര്‍പ്പുള്ളവരെ താറടിക്കാനുമുള്ള സ്വാതന്ത്ര്യമല്ലെന്നു മാധ്യമ പ്രവര്‍ത്തകര്‍ മനസ്സിലാക്കണം .
കെ.എ.സോളമന്,
ചേര്‍ത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക: