ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഏറ്റവും നിര്‍ണ്ണായക നിമിഷങ്ങളായി നവംബര്‍ എട്ടിനെ രേഖപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ ബാധിച്ച ഏറ്റവും ഗുരുതര രോഗമായ കള്ളപ്പണം മൂലമുള്ള പ്രശ്നങ്ങള്‍ സുഖപ്പെടുത്താന്‍ ചികിത്സ ആരംഭിച്ച ദിവസമാണത്. ഇടത്തരക്കാരനും പാവപ്പെട്ടവനും പിന്തുടരുന്ന ‘എല്ലാം എങ്ങനെയെങ്കിലും നടന്നോളും’ എന്ന മനോഭാവത്തിന്റെ സൃഷ്ടിയായ അഴിമതിയും കള്ളപ്പണവും സൃഷ്ടിച്ച ആഘാതം വളരെ വലുതാണ്. സമൂഹത്തില്‍ വളരെ ആഴത്തില്‍ അഴിമതി വ്യാപിക്കാന്‍ ഇതു കാരണമായി. ഇത്തരം അവസ്ഥകളോടുള്ള സ്വാഭാവികമായ എതിര്‍പ്പാണ് 2014 മെയില്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.
കേന്ദ്രത്തില്‍ അധികാരമേറ്റെടുത്തയുടന്‍ കള്ളപ്പണത്തിനെതിരായ നടപടികളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ചത്. ആദ്യ ക്യാബിനറ്റില്‍തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കള്ളപ്പണ വേട്ടയ്ക്ക് തുടക്കമിട്ടു. കള്ളപ്പണത്തിനെതിരെ നടപടി വേണമെന്ന് വര്‍ഷങ്ങളായി സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും നടപ്പാക്കാതെ ഇരുന്ന യുപിഎ സര്‍ക്കാരിനുപകരം പുതിയ സര്‍ക്കാര്‍ എത്തിയതോടെ നടപടികള്‍ക്ക് വേഗത കൈവന്നു. ബിനാമി സ്വത്തവകാശ നിയമത്തിലെ ശിക്ഷാ കാലാവധി 28 വര്‍ഷമാക്കി ഉയര്‍ത്തിയതും കള്ളപ്പണക്കാര്‍ക്കെതിരായ സന്ദേശമായിരുന്നു.
നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനമായ ഇന്ന് രാജ്യം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമ്പോള്‍ ഒരുവര്‍ഷം മുമ്പ് നോട്ട് നിരോധനം നടപ്പാക്കിയത് എന്തെങ്കിലും പ്രത്യേക ലക്ഷ്യങ്ങളോടെ ആയിരുന്നോ എന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ നോട്ട് നിരോധനത്തിന്റെ നേട്ടങ്ങളെ മൂടിവെയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം നോട്ട് നിരോധനശേഷം 2017 ജൂണ്‍ 30 വരെ 15.28 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. 2016 നവംബര്‍ എട്ടിന് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. ഇതേസമയം റിസര്‍വ് ബാങ്ക് ആകെ പുറത്തിറക്കിയത് 17.77 ലക്ഷം കോടി നോട്ടുകളാണ്. നോട്ട് നിരോധനത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയെ കള്ളപ്പണ വിമുക്ത സമ്പദ് വ്യവസ്ഥയാക്കിത്തീര്ക്കുക എന്നതാണ്. ഇന്ത്യന്‍ വിപണിയിലെ കള്ളപ്പണത്തിന്റെ സാന്നിധ്യം കുറയ്ക്കുക. കറന്‍സിയുടെ എണ്ണത്തില്‍ വന്ന കുറവ് ഡിജിറ്റല്‍ ഇടപാടുകളെ ഏറെ പ്രോത്സാഹിപ്പിച്ചു. നിലവില്‍ രാജ്യത്ത് 15.89 ലക്ഷം കോടി രൂപ മാത്രമാണ് സര്‍ക്കുലേറ്റ് ചെയ്യുന്നത്. 3.89 ലക്ഷം കോടി രൂപയോളം കറന്‍സി ഇന്ത്യന്‍ വിപണികളില്‍നിന്ന് ഒഴിവാക്കാന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചതോടെ സാധിച്ചിട്ടുണ്ട്.
നോട്ട് നിരോധനത്തോടെ 15.28 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ബാങ്കുകളിലേക്ക് എത്തിയതെന്നാണ് കണക്ക്. അതിന്റെ അര്‍ത്ഥം അത്രയും രൂപയ്ക്കും അവകാശികള്‍ ഉണ്ടായിരിക്കുന്നു എന്നാണ്. അത്രയും രൂപയ്ക്കും ശരിയായ വിലാസമുള്ള വ്യക്തികള്‍ വന്നിരിക്കുന്നു. ഇതുതന്നെയാണ് നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യവും. മടങ്ങിയെത്തിയതില്‍ 1.7 ലക്ഷം കോടി രൂപ സംശയത്തിന്റെ നിഴലിലാണ്. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
2015-16 കാലഘട്ടത്തില്‍ 61,361 ബാങ്ക് അക്കൗണ്ടുകളാണ് സംശയകരമായി കണക്കാക്കിയിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിനുശേഷം സംശയകരമായ ഇടപാടുകള്‍ നടക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 3,61,214 ആയി ഉയര്‍ന്നു. നാല്‍പ്പതിനായിരത്തോളം ധനസ്ഥാപനങ്ങള്‍ ധനവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ നോട്ട് നിരോധനശേഷം ഇവയുടെ എണ്ണം 95,000 ആയി ഉയര്‍ന്നു. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത പണത്തിന്റെ അളവ് ഇരട്ടിയിലേറെ വര്‍ദ്ധിച്ചു. 38 ശതമാനം വര്‍ദ്ധനവോടെ 15,497 കോടി രൂപയാണ് കണ്ടുകെട്ടിയത്. 13,716 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം തിരിച്ചറിയുകയും ചെയ്തു. മുപ്പതിനായിരം കോടി രൂപയോളം അനധികൃത നോട്ടുകളാണ് ജനുവരി 31ന് പ്രഖ്യാപിച്ച ‘ഓപ്പറേഷന് ക്ലീന്‍ മണി’ എന്ന പദ്ധതി വഴി കണ്ടെത്തിയത്.
ഇതുവരെ നികുതി അടയ്ക്കാതിരുന്നവര്‍ വരെ നികുതി നല്കാന് നിര്‍ബന്ധിതരായതും നോട്ട് നിരോധനത്തിന്റെ ബാക്കിപത്രമാണ്. ഈവര്‍ഷം ആഗസ്റ്റ് അഞ്ചിന് മുമ്പായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ച പുതിയ നികുതിദായകരുടെ എണ്ണം മാത്രം 56 ലക്ഷമാണ്. തൊട്ടുമുമ്പത്തെ വര്‍ഷം ഇതുവെറും 22 ലക്ഷമായിരുന്നു. സെല്‍ഫ് അസസ്മെന്റ് ടാക്സ്, അഡ്വാന്‍സ് ടാക്സ് എന്നിവയിലും വലിയ വര്‍ദ്ധനവാണുണ്ടായത്. നോട്ട് നിരോധന ശേഷമുള്ള അനേഷണങ്ങളും പരിശോധനകളും 2.97 കടലാസു കമ്പനികളെ കണ്ടെത്തുന്നതിന് സഹായിച്ചു. ഇവയില്‍ വലിയ വിഭാഗം കള്ളപ്പണം വെളുപ്പിക്കുന്നതിന് ശ്രമിച്ചതായും തെളിഞ്ഞു.
നിര്‍ത്തലാക്കിയ ഇത്തരം കമ്പനികളുടെ ബാങ്ക് ഇടപാടുകള്‍ തടയുന്നതിനു വേണ്ട തുടര്‍നടപടികളും സ്വീകരിച്ചിട്ടുണ്ട്. അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും, ഈ കമ്പനികളിലെ ഡയറക്ടര്‍മാരെ മറ്റ് ഏതെങ്കിലും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് തടയുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളുടെ പ്രാഥമിക പരിശോധനയില്‍ നിര്‍ത്തലാക്കപ്പെട്ട 2.97 ലക്ഷം കമ്പനികളില്‍ 28,088 കമ്പനികള്‍ തങ്ങളുടെ 49,910 ബാങ്ക് അക്കൗണ്ടുകള്‍ വഴി നവംബര്‍ ഒന്‍പത് മുതല്‍ ഇവയുടെ അംഗീകാരം കമ്പനി ഡയറക്ടര്‍ റദ്ദാക്കുന്നത് വരെയുള്ള കാലയളവില്‍ 10,200 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളില്‍ പലതിനും നൂറിലേറെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായും കണ്ടെത്തി.
ഒരു കമ്പനിക്ക് മാത്രം ഏകദേശം 2,134 അക്കൗണ്ടുകളുണ്ട്. അതോടൊപ്പം 13,300 കോടിയില്‍ പരം കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇടനിലക്കാരായിനിന്ന 1150 കടലാസ് കമ്പനികള്‍ക്കെതിരെ ആദായനികുതിവകുപ്പും നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ഓഹരി വിപണിയില്‍ കൃത്രിമം കാട്ടാന്‍ ശ്രമിച്ച 450ലേറെ കമ്പനികളെ പുറത്താക്കുകയും, അവയുടെ പ്രമോട്ടര്‍മാരുടെ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തു.
മ്യൂച്ചല്‍ഫണ്ടുകളിലേക്കുള്ള മൊത്തം വരവ് 155 ശതമാനം വര്‍ദ്ധിച്ച് 3.43 ലക്ഷം കോടി രൂപയിലെത്തി. 2016 നവംബര്‍ മുതല്‍ 2017 ജൂണ്‍വരെ മ്യൂച്ചല്‍ഫണ്ടുകളിലേക്കുള്ള മൊത്തം വരുമാനം 1.7 ലക്ഷംകോടി രൂപയായി. ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ സമാഹരിച്ച പ്രീമിയം 2016 നവംബറില്‍ ഇരട്ടിയായി. 2016 നവംബര്‍ മുതല്‍ 2017 ജനുവരിവരെ ഇവരുടെ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 46 ശതമാനം വര്‍ദ്ധനയുണ്ടായി. 2017 വര്‍ഷാവസാനമായ സപ്തംബറില്‍ പ്രീമിയം ശേഖരണത്തില്‍ മുന്‍വര്‍ഷത്തെ അതേകാലയളവിനെ അപേക്ഷിച്ച 21 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിച്ചതോടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യഥാക്രമം 3.3 ലക്ഷം കോടിയുടെ 110 കോടി ഇടപാടുകളും, 3.3 ലക്ഷം കോടി രൂപയുടെ 240 കോടി ഇടപാടുകളുമാണ് ഇക്കാലയളവില്‍ നടന്നത്. പ്രീ പെയ്ഡ് ഇന്‍സ്ട്രുമെന്റ്സ് (പിപിഐകള്‍) വഴിയുള്ള ഇടപാടുകള്‍ 83800 കോടി രൂപയായി വര്‍ദ്ധിച്ചു. പിപിഐകള്‍ വഴിയുള്ള മൊത്തം ഇടപാടുകള്‍ 75 കോടിയില്‍ നിന്ന് 196 കോടിയായും ഉയര്‍ന്നു. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ വഴി 120 ലക്ഷം കോടി രൂപ വിലമതിക്കുന്ന 160 കോടി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.
തൊഴിലാളികള്‍ കൂടുതലായി ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങിയതും കൂടുതല്‍ പേര് ഇപിഎഫിലും ഇഎസ്ഐസിയിലും അംഗങ്ങളായതുമെല്ലാം കറന്‍സി റദ്ദാക്കലിന്റെ ഗുണഫലങ്ങളാണ്. കറന്‍സി റദ്ദാക്കലിനുശേഷം ഒരുകോടിയിലധികം പേര് ഇപിഎഫിലും ഇഎസ്ഐസിയിലും അംഗങ്ങളായി. ഇത് നിലവിലുള്ള ഗുണഭോക്താക്കളുടെ 30 ശതമാനത്തോളമാണ്. തങ്ങളുടെ വേതനം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനായി 50 ലക്ഷം തൊഴിലാളികള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി. ഇതിനെ സഹായിക്കാനായി വേതന വിതരണ നിയമത്തില്‍ വേണ്ട മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
ജമ്മു കശ്മീരില്‍ കല്ലേറും പ്രതിഷേധവും പോലുള്ള സംഭവങ്ങളുടെയും, നക്സല്‍ ബാധിത ജില്ലകളിലെ നക്സല്‍ പ്രവര്‍ത്തനങ്ങളുടെയും എണ്ണത്തിലുണ്ടായ കുറവ് കറന്‍സി റദ്ദാക്കലിന്റെ ഗുണഫലങ്ങളില്പ്പെടും. കുഴപ്പക്കാര്‍ക്ക് പണം കിട്ടാത്ത അവസ്ഥയുണ്ടായി. അവര്‍ക്ക് വ്യാജ ഇന്ത്യന്‍ കറന്‍സി ലഭിക്കാനുള്ള സാഹചര്യവും ഇല്ലാതാക്കി. ആയിരം നോട്ടിന്റെ 2.56 ലക്ഷം കള്ളനോട്ടുകളാണ് പിടികൂടിയത്.
സമഗ്രമായ വിശകലനത്തില്‍ രാജ്യം കൂടുതല്‍ സംശുദ്ധവും സുതാര്യവും സത്യസന്ധവുമായ ഒരു സാമ്പത്തികക്രമത്തിലേക്ക് നീങ്ങിയിരിക്കുന്നതുതന്നെയാണ് നോട്ട് നിരോധനത്തിന്റെ പ്രധാന ഗുണഫലം. എന്നാല്‍ ഇതിന്റെ ഗുണഫലങ്ങള്‍ ഇതുവരെ ചിലര്‍ക്ക് കാണാന്‍ കഴിഞ്ഞിരിക്കില്ല. തങ്ങള്‍ക്ക് ജീവിക്കാന്‍ സത്യസന്ധവും നീതിയുക്തവുമായ ഒരു സംവിധാനം നല്‍കിയതിന് അടുത്ത തലമുറ 2016 നവംബറിനുശേഷമുള്ള ദേശീയ സാമ്പത്തിക വികസനത്തെ വലിയ അഭിമാനത്തോടെ നോക്കി കാണുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: