കട്ടപ്പന: കട്ടപ്പനയില്‍ നിന്നും വിവിധ മേഖലകളിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഇന്നലെ റദ്ദാക്കി.ടയര്‍ ഇല്ല എന്ന കാരണം പറഞ്ഞാണ് ദിവസം 10000 നും 15000നും ഇടയില്‍ വരുമാനമുള്ള സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.
കട്ടപ്പന ഡിപ്പോയില്‍ നിന്നും 43 ഷെഡ്യൂളുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ പ്രധാന റൂട്ടില്‍ ഓടുന്ന ഏഴ് സര്‍വീസുകളാണ് ഇന്നലെ റദ്ദ് ചെയ്തത്. കട്ടപ്പന-തൊടുപുഴ, കട്ടപ്പന-എറണാകുളം, അന്തര്‍സംസ്ഥാന സര്‍വീസായ കമ്പം ഉള്‍പ്പെടെയുള്ള സര്‍വ്വീസുകളാണ് ഇന്നലെ ഒഴിവാക്കിയത്. സ്വകാര്യ ബസ് കുത്തകയാക്കി വച്ചിരിക്കുന്ന റൂട്ടുകളിലെ സര്‍വീസുകളാണ് ഒഴിവാക്കിയത് എന്നത് ദുരൂഹമാണ്.
സ്വകാര്യ ബസുകാരെ സഹായിക്കുവാന്‍ കട്ടപ്പന ഡിപ്പോ കേന്ദ്രീകരിച്ച് ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ആരോപണവും നിലനില്‍ക്കുന്നതിനിടെയാണ് സര്‍വ്വീസ് റദ്ദാക്കല്‍.
മുന്നറിയിപ്പില്ലാതെ ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഡ്യൂട്ടി നഷ്ടപ്പെടുകയാണ്. ആലുവയില്‍ നിന്നുമാണ് ജില്ലയിലെ വിവിധ ഡിപ്പോകളിലേക്ക് ടയര്‍ എത്തുന്നത്. ടയര്‍ എത്തിക്കാന്‍ കാലതാമസം വരുത്തി സര്‍വീസുകള്‍ വെട്ടിച്ചുരുക്കി സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കുന്ന നീക്കമാണ് കട്ടപ്പന ഡിപ്പോ കേന്ദ്രീകരിച്ച് നടക്കുന്നത്. ദീര്‍ഘദൂര ബസിലെ സ്ഥിരം യാത്രക്കാര്‍ ഇത് മൂലം കെഎസ്ആര്‍ടിസിയെ കൈയൊഴിയുകയാണ്.
കെഎസ്ആര്‍ടിസിയെ കൂടുതല്‍ നഷ്ടത്തിലേക്ക് തളളിയിടുവാനാണ് ഡിപ്പോ അധികൃതര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: