രണ്ടംഗങ്ങള്‍ മാത്രമായി ലോക്സഭയില്‍ ബിജെപി ചുവടുറപ്പിച്ച ആദ്യ നാളുകള്‍. രാജ്യസഭാംഗമായിരുന്ന ലാല്‍കൃഷ്ണ അദ്വാനിയോട് വിദേശ മാധ്യമ പ്രതിനിധിയുടെ ചോദ്യം, ഏതെങ്കിലും കാലത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ ആരാവും പ്രധാനമന്ത്രി എന്നതായിരുന്നു. യാതൊരു സംശയവും കൂടാതെ, താമസവുമില്ലാതെ അദ്വാനി മറുപടി പറഞ്ഞു; അടല്‍ ബിഹാരി വാജ്പേയി ആയിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി! മികച്ച സംഘടനാ ബോധത്തിന്റെയും, ഉറച്ച ദേശസ്നേഹത്തിന്റെയും കരുത്തുറ്റ തീരുമാനങ്ങളുടേയും പ്രതീകമാണ് എല്‍.കെ അദ്വാനി.
രഥയാത്രകളിലൂടെ ഹിന്ദു സ്വാഭിമാനത്തെയും ബിജെപിയെന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും ഹിന്ദിഹൃദയഭൂമിയില്‍ ഉറപ്പിച്ച യഥാര്‍ത്ഥ പ്രചാരകന്. നവതിയുടെ നിറവിലും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുടേയും സംഘടനാ ബോധത്തിന്റെയും മികവാര്‍ന്ന മാതൃകയായി, ബിജെപിയുടേയും സംഘപ്രസ്ഥാനങ്ങളുടേയും മാര്‍ഗ്ഗനിര്‍ദ്ദേശകനായി അദ്വാനി നിറഞ്ഞുനില്ക്കുന്നു.
രാഷ്ട്രീയത്തില്‍ അപ്രസക്തമായി മാറിയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴും ബിജെപിയിലും സംഘപരിവാര്‍ സംഘടനകളിലും പകരംവയ്ക്കാനില്ലാത്ത അതികായനായി, ഗുരുതുല്യനായി അദ്വാനിയുണ്ട്. സ്വതന്ത്രഭാരതത്തിലെ രണ്ടാം ഉരുക്കു മനുഷ്യനെന്ന വിശേഷണത്തിന് അര്‍ഹനായ അദ്വാനി. എക്കാലത്തും രണ്ടാമനെങ്കിലും ഒന്നാമനെ നിലനിര്‍ത്തിയ കരുത്ത്!
ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായ കറാച്ചിയിലെ സിന്ധി വ്യാപാര കുടുംബത്തില്‍ 1927 നവംബര്‍ എട്ടിനാണ് അദ്വാനിയുടെ ജനനം. കറാച്ചിയിലെ സെന്റ് പാട്രിക് ഹൈസ്കൂളിലും, പിന്നീട് സിന്ധ് ഹൈദ്രാബാദിലെ ഡി.ജി നാഷണല്‍ കോളജിലുമായി വിദ്യാഭ്യാസം. ഇന്ത്യാ വിഭജനത്തോടെ മുംബൈയിലേക്ക് കുടുംബം താമസം മാറ്റി. തുടര്‍ന്ന് ബോംബെ സര്‍വ്വകലാശാലയില്‍നിന്ന് നിയമ ബിരുദമെടുത്ത അദ്വാനി സംഘപ്രവര്‍ത്തനത്തിനായി സ്വജീവിതം മാറ്റിവച്ചു. 1942-ല്‍ കറാച്ചിയിലെ ആര്‍എസ്എസ് ശാഖയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി.
വിഭജനശേഷം രാജസ്ഥാനിലെ ആള്‍വാറിലേക്ക് പ്രചാരകായി നിയോഗിക്കപ്പെട്ടു. വിഭജനകാലത്ത് ഏറെ കലാപങ്ങള്‍ക്ക് വിധേയമായ പ്രദേശമായിരുന്നു ആള്‍വാര്‍. ആള്‍വാറിനു പുറമേ, ഭരത്പൂര്‍, കോട്ട, ബുണ്ടി, ഝലാവാര്‍ ജില്ലകളിലേക്കും സംഘപ്രചാരകായി അദ്വാനി നിയോഗിക്കപ്പെട്ടു.
1951ല്‍ ഭാരതീയ ജനസംഘ രൂപീകരണത്തോടെ രാജസ്ഥാനിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.എസ് ഭണ്ഡാരിയുടെ സെക്രട്ടറിയായി അദ്വാനിയെ നിയോഗിച്ചു. 1957-ല്‍ ദല്‍ഹിയിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റിയ അദ്വാനി ദല്‍ഹിയില്‍ ജനസംഘത്തിന്റെ അധ്യക്ഷ പദവിയിലുമെത്തി. ഇതേസമയം ‘ഓര്‍ഗനൈസര്‍’ വാരികയുടെ എഡിറ്ററായിരുന്ന കെ.ആര് മല്‍ക്കാനിയെ സഹായിക്കാനായി പത്രാധിപ സമിതി അംഗമായും അദ്വാനി പ്രവര്‍ത്തിച്ചു.
1970ലാണ് പാര്‍ലമെന്ററി ജനാധിപത്യ രംഗത്തേക്ക് എല്‍.കെ അദ്വാനി കടന്നുവരുന്നത്. 1970 മുതല്‍ 82 വരെയുള്ള പന്ത്രണ്ടു വര്‍ഷം രാജ്യസഭാംഗമായി അദ്വാനി തുടര്‍ന്നു. ഇതിനിടെ 1973ല്‍ ബല്‍രാജ് മധോക്കിന്റെ പുറത്താകലിനെ തുടര്‍ന്ന് ജനസംഘത്തിന്റെ അധ്യക്ഷ പദവിയിലും എത്തിച്ചേര്‍ന്നു.
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ എതിര്‍ത്ത് ജയില്‍വാസവും, തുടര്‍ന്ന് 1977ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലെ ലോക്സഭാ വിജയവും അദ്വാനിയെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃപദവിയിലെത്തിച്ചു. വാജ്പേയിക്ക് വിദേശകാര്യ മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍, വാര്‍ത്താ വിനിമയ മന്ത്രി സ്ഥാനമായിരുന്നു ജനതാ സര്‍ക്കാരില്‍ അദ്വാനിക്ക് ലഭിച്ചത്. ‘കുനിയാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ മുട്ടിലിഴഞ്ഞു’ എന്ന പ്രശസ്തമായ പരാമര്‍ശം അടിയന്തരാവസ്ഥക്കാലത്തെ മൗനം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ അദ്വാനി നടത്തുന്നത് ആ പദവിയിലിരിക്കെയാണ്. മോദി സര്‍ക്കാരിനെ ആവശ്യത്തിലധികം വിമര്‍ശിക്കുന്ന ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ഇന്ദിരയുടെ അടിച്ചമര്‍ത്തലുകളെന്ന് അദ്വാനി എപ്പോഴും പറയും.
1980-കളില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ നേതൃത്വം അദ്വാനി ഏറ്റെടുത്തതോടെ അതൊരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറി. നൂറ്റാണ്ടുകള്‍ക്കപ്പുറം ഭാരതത്തിലെ ഹിന്ദുക്കളിലുണ്ടായ സ്വാഭിമാനത്തിന്റെ പുത്തനുണര്‍വ്വായിരുന്ന രാമജന്മഭൂമി പ്രക്ഷോഭത്തിന് രഥയാത്രകളിലൂടെ അദ്വാനി ഊര്‍ജ്ജം നിറച്ചു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച രഥയാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു.
1996 മെയില്‍ എ.ബി വാജ്പേയി മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരമേറ്റപ്പോള്‍ ആഭ്യന്തരമന്ത്രിപദം കരുത്തനായ എല്‍.കെ അദ്വാനിയാണ് ഏറ്റെടുത്തത്. പിന്നീട് 1998-99ലെ 18മാസത്തെ സര്‍ക്കാരിലും ആഭ്യന്തരം അദ്വാനിക്കു തന്നെയായിരുന്നു. ഒടുവില്‍ 1999ലെ പൊതു തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തിലെത്തിയപ്പോള്‍ ആഭ്യന്തരമന്ത്രിപദവും, പിന്നീട് ഉപപ്രധാനമന്ത്രി പദവും അദ്വാനി വഹിച്ചു.
2004ലെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം അദ്വാനി ഏറ്റെടുത്തു. 2009ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചില്ല. അദ്വാനിയുടെ രാഷ്ട്രീയ രംഗത്തെ പടിയിറക്കത്തിന്റെ തുടക്കമായിരുന്നു അത്. സുഷമാ സ്വരാജിനെ ലോക്സഭാ പ്രതിപക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചായിരുന്നു അദ്ദേഹം പതിയെ രാഷ്ട്രീയ ചുമതലകളില്‍നിന്ന് പിന്നോട്ട് മാറിയത്. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ബിജെപിയുടെ മാര്‍ഗ്ഗദര്‍ശക് മണ്ഡലിലെ മുതിര്‍ന്ന അംഗമായി തുടരുകയാണ് അദ്വാനി.
ഏറ്റെടുത്ത കാര്യങ്ങളിലെ കൃത്യതയും കണിശതയും, അതോടൊപ്പം സംഘടനാ ബോധവുമാണ് നവതിയുടെ നിറവില്‍ നില്ക്കുന്ന ഈ ലോഹപുരുഷന്റെ മുഖ്യ സവിശേഷതകള്‍. 2004ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആഭ്യന്തരമന്ത്രി പദവിയിലെത്തിയ ശിവരാജ് പാട്ടീല്‍ പറഞ്ഞത് ഇപ്രകാരമാണ്. ”പരിശോധിക്കുന്നതിനോ തീരുമാനങ്ങള്‍ എടുക്കുന്നതിനോ വേണ്ടി ഒരു ചെറിയ കടലാസു കഷണംപോലും ആഭ്യന്തരമന്ത്രിയുടെ മേശയുടെ മുകളിലുണ്ടായിരുന്നില്ല. അദ്വാനിജി അത്ര മികവോടെ, ഉറച്ച തീരുമാനങ്ങളോടെ ഭരിച്ച മന്ത്രാലയമാണിത്. ആ കസേരയിലാണ് എനിക്കിരിക്കേണ്ടി വന്നിരിക്കുന്നത്”. ലാല്‍ കൃഷ്ണ അദ്വാനിയെന്ന, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാതൃകാ പുരുഷനെ വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിന് അഭിമാനിക്കാന്‍ മാത്രമേ അദ്ദേഹം ഇടനല്‍കിയിട്ടുള്ളൂ. നവതിയുടെ നിറവിലും ദല്‍ഹിയിലെ പൃഥ്വിരാജ് റോഡിലെ മുപ്പതാം നമ്പര്‍ വസതിയില്‍ സജീവമാണ് എല്‍.കെ. അദ്വാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: