ന്യൂദല്‍ഹി: ഏകാന്തമായ ജീവിതം അവസാനിപ്പിച്ച് ആ രാജകുമാരനും വിടവാങ്ങി. എഴുപതുകളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മൂന്നംഗ രാജകുംബത്തിലെ അവസാനിക്കുന്ന കണ്ണിയായിരുന്ന, അലി റാസ രാജകുമാരനെയാണ് ന്യൂദല്‍ഹിയിലെ മല്‍ച്ചാ മഹല്‍ എന്നറിയപ്പെട്ടിരുന്ന കൊട്ടാരസദൃശമായ വീട്ടില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രധാന പേജില്‍ മുതല്‍ ഗോസിപ്പ് കോളങ്ങളില്‍ വരെ ഇടം നേടിയിരുന്ന ഒരു രാജ്ഞിയും രണ്ടു മക്കളും ഈ കൊട്ടാരത്തില്‍ തികച്ചും ഏകാന്തമായ ജീവിതമാണ് നയിച്ചിരുന്നത്.
1977ലായിരുന്നു ആ സംഭവം. അവധ് രാജവംശത്തിലെ അവസാന രാജാവായിരുന്ന നവാബ് വാജിദ് അലി ഷായുടെ അനന്തരാവകാശി എന്നവകാശപ്പെട്ട് ബീഗം വിലാത്ത് മഹല്‍ എന്ന സ്ത്രീ ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നുള്ള മുറിയില്‍ ഇരിപ്പുറപ്പിച്ചു. ഒപ്പം മകന് അലി റാസയും മകള്‍ സക്കീനയും, രാജകീയമെന്നു തോന്നുന്ന കുറേ വീട്ടുപകരണങ്ങളും കുറച്ചു ജോലിക്കാരും. 1856ല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ നവാബിനെ പുറത്താക്കിയതിനു തനിക്കു നഷ്ടപരിഹാരം വേണമെന്നും താമസിക്കാന്‍ ഒരു കൊട്ടാരം നല്‍കണം എന്നുമായിരുന്നു ബീഗം വിലായത്തിന്റെ ആവശ്യം.
പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. ലക്നൗവില്‍ ഒരു വീട് ഏര്‍പ്പാടാക്കി എന്നു കാണിച്ച് ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി രാജന് കശ്യപ് ബീഗത്തിനു കത്തു നല്കി. എന്നാല്‍ ഇത് അവര്‍ നിരസിച്ചു. തനിക്കു കൊട്ടാരമാണ് വേണ്ടതെന്ന് ശഠിച്ചു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നു ഭീഷണിപ്പെടുത്തി.
ആ ഭീഷണിക്കു സര്‍ക്കാര്‍ വഴങ്ങിയില്ല. പിന്നെയും ഏറെക്കാലം റെയില്‍വെ സ്റ്റേഷന്റെ മുറിയില്‍ത്തന്നെ താമസിച്ചു. ഡല്‍ഹിയില്‍ വിശാലമായ ഫ്ളാറ്റ്അ നുവദിക്കാമെന്നതുള്പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ബീഗം നിരസിച്ചു. പതിനാലാം നൂറ്റാണ്ടിലെ ഒരു കൊട്ടാരം തന്നെ തനിക്കു വേണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നിന്നു. ഒടുവില്‍ 1985ല്‍ ഡല്‍ഹിയിലെ മല്‍ച്ചാ മാര്‍ഗിലുള്ള കൊട്ടാരം അനുവദിച്ചു. ഫിറോസ് ഷാ തുഗ്ലക് പണികഴിപ്പിച്ചതെന്നു കരുതുന്ന ആ കൊട്ടാരം തകര്‍ച്ചയെ നേരിട്ടു തുടങ്ങിയ കാലമായിരുന്നു അത്.
വിലായത്തും മക്കളായ അലി റാസയും സക്കീനയും മല്ച്ച് മഹല്‍ എന്നറിയപ്പെട്ടിരുന്ന കൊട്ടാരത്തിലേക്കു മാറി. മൂന്നു നാലു പട്ടികളും ജോലിക്കാരും, അവരുമായി മാത്രമേ ഈ മൂന്നുപേര്‍ക്കും ബന്ധമുണ്ടായിരുന്നുള്ളൂ. അടുത്ത വീട്ടുകാരുമായി ബന്ധമില്ല, ബന്ധുക്കളായി ആരും വരാറില്ല. പട്ടികളെ എപ്പോഴും അഴിച്ചുവിട്ടിരുന്നതു കൊണ്ട് ആരും ആ വഴിക്കു പോയതുമില്ല.
വൈദ്യുതിയില്ല, വെള്ളമില്ല തുടങ്ങി ഇടയ്ക്കിടെ പരാതികളുമായി സര്‍ക്കാര്‍ ഓഫീസുകളെ സമീപിക്കാറുള്ളതുമാത്രമായിരുന്നു അവരുടെ പുറംലോക ബന്ധം. എന്നാല്‍ ഇവരെക്കുറിച്ച് അന്നും പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വിലായത്തിന്റേയും രണ്ടു മക്കളുടേയും ജീവിതത്തിലെ ദുരൂഹതകള്‍ക്ക് വായനക്കാരുണ്ടായിരുന്നു.
ജീവിതത്തില്‍ പലപ്പോഴും ആത്മഹത്യ പ്രവണത കാട്ടിയിരുന്ന വിലായത്ത് 1993 സപ്തംബര്‍ പത്തിന് അത് യാഥാര്‍ഥ്യമാക്കി. നാലു വര്‍ഷത്തിനു ശേഷം സക്കീനയും ഈ ലോകത്തു നിന്നു വിടപറഞ്ഞു. പിന്നീട് തീര്‍ത്തും ഒറ്റപ്പെട്ട അലി റാസയെ അധികമാരും പുറത്തു കണ്ടിട്ടില്ല. അപ്പോഴേക്ക് ജോലിക്കാരും ആ കുടുംബത്തെ വിട്ടുപോയിരുന്നു.
ബ്രിട്ടനില്‍ നിന്ന് സാഹിര്‍ ഷാഹിദ് എന്നയാള്‍ അയച്ചിരുന്ന പണമാണ് റാസയുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയിരുന്നത് എന്നാണ് കരുതുന്നത്. ഒരിക്കല്‍ കൊട്ടാരത്തിന്റെ മതില് ചാടിക്കടന്ന ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് 2,468 രൂപയുടെ മണിയോര്‍ഡര്‍ രസീത് ലഭിച്ചിരുന്നു.
വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇന്ത്യാഗേറ്റിനടുത്തുള്ള ശ്മശാനത്തില്‍ റാസയുടെ മൃതദേഹം സംസ്കരിച്ചു.
അത്താഴത്തിനുള്ള ഭക്ഷണം മേശയില്‍ എടുത്തു വെച്ചതിനു ശേഷമായിരുന്നു റാസയുടെ അന്ത്യം. തീന്മേശയില് പാത്രങ്ങള്‍ അടുക്കിവെച്ചിരുന്നതൊഴിച്ചാല് ആ വീട്ടില്‍ മറ്റെല്ലാം അലങ്കോലമായിരുന്നു. ചുവപ്പു നിറമുള്ള ലാന്‍ഡ് ഫോണ്‍ എറിഞ്ഞുടച്ച നിലയില്‍ കണ്ടെത്തി. പട്ടികളെ കെട്ടിയിരുന്ന കൂട് ഒഴിഞ്ഞു കിടക്കുന്നു. ആ വലിയ കൊട്ടാരത്തില്‍ അലി റാസ മാത്രമായിരുന്നു അവസാനകാലത്ത്. ഒരര്‍ഥത്തില്‍ ഏകാന്തതയുടെ രാജകുമാരനായാണ് റാസ വിടപറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: