ഇടുക്കി: കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ദേവികുളം സബ് കളക്ടര്‍ക്ക് മുന്നില്‍ ജോയിസ് ജോര്‍ജ് എംപിയുടെ സഹോദരങ്ങള്‍ ഹാജരായി. ജോര്‍ജി, രാജീവ് ജ്യോതിഷ് എന്നിവരാണ് ഭൂമിയുടെ രേഖകളുമായി ഇന്നലെ രാവിലെ 11 മണിയോടെ ഓഫീസിലെത്തിയത്.
ദേവികുളം കോടതിയിലെ അഭിഭാഷകന് എം.സി. രാജേഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും കൈവശമുള്ള കൊട്ടാക്കമ്പൂരിലെ 34 ഏക്കര്‍ ഭൂമിയുടെ തണ്ടപ്പേര് പരിശോധിക്കുന്നതിനാണ് ആര്‍ഡി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയത്.
തണ്ടപ്പേര് പരിശോധനയ്ക്കായി 33 പേരോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കര്‍ഷക സംഘത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് പത്തോളം പേര് മാത്രമാണ് എത്തിയത്. ഹിയറിങ്ങിന് കര്‍ഷകര്‍ ഹാജരാകരുതെന്ന് കര്‍ഷകസംഘം നേതാവ് സി.വി. വര്‍ഗീസ് നിര്‍ദ്ദേശിച്ചിരുന്നു. ജോയിസ് ജോര്‍ജിനും ബന്ധുക്കള്‍ക്കും ഹിയറിങ്ങിന് ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല.
രേഖകള്‍ ഓഫീസില്‍ എത്തിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് സബ്കളക്ടര്‍ വ്യക്തമാക്കിയതോടെയാണ് ജോയിസ് ജോര്‍ജിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ ഹിയറിങ്ങിനെത്തിയത്. ലഭിച്ച രേഖകള്‍ പരിശോധിച്ചതിന് ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സബ്കളക്ടറുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: