വൈക്കം: അഖിലയുടെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച സോളിഡാരിറ്റി പ്രവര്‍ത്തകരെ നാട്ടുകാരും പോലീസും തടഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ടിവിപുരത്തുള്ള അഖിലയുടെ വീട്ടിലേക്ക് പി.ഇ. പൗരന്റെ നേതൃത്വത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ പന്ത്രണ്ട് അംഗ സംഘം എത്തിയത്.
അഖിലയെ കാണാനും വൈദ്യസഹായം നല്‍കാനുമാണ് തങ്ങള്‍ എത്തിയതെന്നാണ് സംഘം അറിയിച്ചത്. വീടിനടുത്ത് വെച്ച് പോലീസ് ഇവരെ തടഞ്ഞു. അഖിലയുടെ പിതാവിന്റെ അനുമതിയില്ലാതെ വീട്ടിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് പോലീസ് സംഘാംഗങ്ങളെ അറിയിച്ചു.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാല്‍ അനുമതി തരില്ലെന്ന് പോലീസ് ഇവരെ അറിയിച്ചു. തുടര്‍ന്ന് സംഘത്തിലുള്ളവര്‍ ഡിജിപിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടെങ്കിലും കാണാന്‍ അനുമതി ലഭിച്ചില്ല.
ബലപ്രയോഗത്തിലൂടെ അതിക്രമിച്ച് കടക്കാനുള്ള ശ്രമം പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് വിഫലമായി. അഖിലയുടെ പിതാവ് അശോകനുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹവും അനുമതി നിഷേധിച്ചു. എന്റെ മകള്‍ക്ക് അസുഖമുണ്ടെങ്കില്‍ സ്വന്തം ചെലവില്‍ ആശുപത്രിയില്‍ കൊണ്ടുപൊയ്ക്കൊള്ളാം എന്ന് അശോകന് പ്രതികരിച്ചു. ഇതോടെ സംഘത്തിലുള്ളവരോട് പിരിഞ്ഞ് പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇതിനിടെ സംഘത്തിലുള്ളവരും നാട്ടുകാരുമായും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് ഇടപ്പെട്ട് സംഘത്തിലുള്ളവരെ തിരികെ അയച്ചു. നാട്ടുകാരുടെ കൂവലോടെയാണ് സംഘത്തെ യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: