ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തിലെ ഏഴാം പ്രതിയായ അഭിഭാഷകന് ഉദയഭാനുവിനെ പാലക്കാട് വടക്കാഞ്ചേരിയിലുള്ള ചമ്മണാംപതി എസ്റ്റേറ്റില്‍ തെളിവെടുപ്പിന് എത്തിച്ചു. കൊല്ലപ്പെട്ട രാജീവും ചക്കര ജോണിയും ഉദയഭാനുവുമെല്ലാം പലതവണ എസ്റ്റേറ്റില്‍ പോയിരുന്നു എന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്.
ഈ എസ്റ്റേറ്റ് രാജീവും ചക്കര ജോണിയുമായി ചേര്‍ന്ന് ഉദയഭാനു വാങ്ങാനായി കരാര്‍ എഴുതിയിരുന്നെങ്കിലും വാങ്ങാന്‍ സാധിച്ചിരുന്നില്ല. കേസില്‍ റിമാന്റിലായിരുന്ന ഉദയഭാനുവിനെ കഴിഞ്ഞ ദിവസം പോലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
കേസിലെ ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്ന ഉദയഭാനുവിന്റെ പങ്ക് തെളിയിക്കുവാന്‍ പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ചാലക്കുടി ഡിവൈഎസ്പി ഓഫീസില്‍ തിങ്കളാഴ്ച മുതല്‍ ഉദയഭാനുവിനെ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ കേസില്‍ തനിക്ക് പങ്കില്ലെന്ന നിലപാടില്‍ ഉദയഭാനു ഉറച്ചു നില്‍ക്കുകയാണെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: