കൂത്തുപറമ്പ് (കണ്ണൂര്‍): തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയത്തിനും ശ്രീനാരായണ മഠത്തിനും നേരെ ബോംബെറ്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ബൈക്കിലെത്തിയ പത്തംഗ സംഘമാണ് ബോംബെറിഞ്ഞത്. പാലാപ്പറമ്പ് ലക്ഷംവീട് കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം സംഘമാണ് അക്രമത്തിന് പിന്നില്‍.
കാര്യാലയത്തിന്റെ പരിസരത്ത് നില്‍ക്കുന്നവരെ വടിവാള്‍ വീശി തുരത്തിയ ശേഷമാണ് അക്രമം നടത്തിയത്. ശ്രീനാരായണ മഠത്തിന്റെ ഹാളിലെ ശീനാരായണ ഗുരുദേവന്റെ ഫോട്ടോ അടിച്ചുതകര്‍ത്തു. നിലവിളക്കും മൈക്ക് സെറ്റിന്റെ ബോക്സും നശിപ്പിച്ചിട്ടുണ്ട്. കാര്യാലയത്തിന്റെ വരാന്തയിലെ അരഭിത്തി ബോംബേറില്‍ തകര്‍ന്നു. ജനല്‍ചില്ലുകള്‍, തുളസിത്തറ എന്നിവ അക്രമികള്‍ അടിച്ചുതകര്‍ത്തു.
സംഭവം അറിഞ്ഞ് ജനങ്ങള്‍ ഓടിക്കൂടിയതോടെ അക്രമി സംഘം പാലാപ്പറമ്പ് ഭാഗത്തേക്ക് ബൈക്കോടിച്ച് രക്ഷപ്പെട്ടു. കൂത്തുപറമ്പ് പോലീസില്‍ വിവരം അറിയിച്ചിട്ടും പോലീസ് എത്താന്‍ വൈകിയതും പ്രതികള്‍ക്ക് ഗുണകരമായി.പോലീസിന്റെ നിലപാട് നാട്ടുകാരില്‍ പ്രതിഷേധത്തിന് ഇടയാക്കി. കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ മഠത്തിന് നേരെയുള്ള അക്രമം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ കൂത്തുപറമ്പ് നഗരസഭയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
സംഭവസ്ഥലം ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്, വിഭാഗ് പ്രചാരക് ഗിരീഷ്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ഒ.രാഗേഷ്, കെ.ബി.പ്രജില്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: